വളര്‍ച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി

ദില്ലി: ആറു മാസമായ ഭ്രൂണം നശിപ്പിക്കാന്‍ യുവതിക്ക് സുപ്രീംകോടതിയുടെ അനുമതി. ഗര്‍ഭസ്ഥ ശിശുവിന്റെ തലയോട്ടിക്ക് വളര്‍ച്ചയില്ലെന്നും ജനിച്ചാലും കുട്ടി ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ആശുപത്രി റിപ്പോര്‍ട്ട് പരിഗണിച്ചാണ് മുംബൈ സ്വദേശിനിയായ 22 കാരിക്ക് ഭ്രൂണഹത്യയ്ക്ക് അനുമതി നല്‍കിയത്. ജസ്റ്റിസ് എസ്.എ.ബോബ്ദെ, ജസ്റ്റിസ് എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

യുവതിയുടെ ഹര്‍ജി അന്വേഷിക്കാന്‍ ഏഴു ഡോക്ടര്‍മാരടങ്ങിയ ബോര്‍ഡിനേയും സുപ്രീംകോടതി നിയോഗിച്ചിരുന്നു. 24 ആഴ്ച പ്രായമായ ഭ്രൂണത്തിന് വേണ്ട വിധത്തിലുള്ള വളര്‍ച്ചയില്ല. തലയോട് വികസിക്കാത്തത് ഗര്‍ഭപാത്രത്തില്‍ നിന്നുള്ള നീക്കത്തിന് തടസമായേക്കും. ഇത് മാതാവിന്റെ ജീവന് ഭീഷണിയായേക്കുമെന്ന.മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. പരാതിക്കാരിയുടെ ജീവന്‍ സംരക്ഷിക്കാനുള്ള അവകാശം മുന്‍ നിര്‍ത്തി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് അനുസരിച്ച് ഭ്രൂണഹത്യക്ക് അനുമതി നല്‍കുകയാണെന്നാണ് കോടതി അറിയിച്ചത്.

ഭ്രൂണഹത്യാനുവാദം 24 ആഴ്ച ആക്കാനും പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രസവത്തിന് മുമ്പുള്ള ഏതുസമയത്തും ഭ്രൂണഹത്യ നടത്താമെന്നുമുള്ള സര്‍ക്കാരിന്റെ പുതിയ എം.ടി.പി. നിയമ പരിഷ്‌കരണം വരാനിരിക്കെയാണ് സുപ്രീം കോടതിയുടെ വിധി.

Share news
error: Content is protected !!
Scroll to Top