കരുതലോടെ ചേര്‍ത്ത് പിടിച്ച് ‘സ്നേഹിത’ 10 വര്‍ഷം പിന്നിടുന്നു

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീയുടെ ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് പദ്ധതിയായ ‘സ്നേഹിത’ 10 വര്‍ഷം പിന്നിടുന്നു. ഇതിനകം ആയിരക്കണക്കിന് സ്ത്രീകള്‍ക്കാണ് പദ്ധതി ആശ്വാസമായത്. പദ്ധതി തുടങ്ങി ഈ വര്‍ഷം ജൂണ്‍ വരെ മലപ്പുറം ജില്ലയില്‍ 4075 കേസുകള്‍ സ്‌നേഹിത വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 602 പേര്‍ക്ക് സ്നേഹിത താത്കാലിക അഭയം നല്‍കി.

വര്‍ഷങ്ങളായി പലവിധ പീഡനം സഹിച്ചവരാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിലേക്ക് വിളിക്കുന്നത്. 203 പരാതികളാണ് ഈ വര്‍ഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 36 പേര്‍ക്ക് താത്കാലിക അഭയം നല്‍കി. പരാതികളില്‍ ഏറെയും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. സ്നേഹിതയുടെ സേവനം ആവശ്യപ്പെട്ട് വരുന്നവര്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 11 പേരാണുള്ളത്. നിയമപിന്തുണ, കൗണ്‍സിലിങ്, താത്കാലിക താമസം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കിക്കൊണ്ട് 24 മണിക്കൂറും സ്നേഹിത പ്രവര്‍ത്തിക്കുന്നുണ്ട്.

ലിംഗ നീതി ലക്ഷ്യമിട്ടുള്ള വിവിധ പഠനപ്രക്രിയകളും അവബോധ പ്രവര്‍ത്തനങ്ങളും സ്നേഹിത നടത്തുന്നുണ്ട്. ‘സ്നേഹിത@സ്‌കൂള്‍/ കോളജ്’ വഴി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അരക്ഷിതാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കി പിന്തുണ നല്‍കുന്നു. ലിംഗ സമത്വത്തിനായി നിലകൊള്ളുന്ന യുവതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ജന്‍ഡര്‍ ക്ലബ്ബുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 24 മണിക്കൂറും സൗജന്യ സേവനം, കൗണ്‍സിലിങ് ആന്റ് ടെലികൗണ്‍സിലിങ്, നിയമപിന്തുണ, താത്കാലിക അഭയം, പുനരധിവാസ സഹായം, കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കല്‍, ബോധവത്കരണ ക്ലാസുകള്‍, അതിജീവന ഉപജീവന പിന്തുണ സഹായങ്ങള്‍ തുടങ്ങിയ സേവനങ്ങളാണ് സ്നേഹിത ഉറപ്പു നല്‍കുന്നത്. സ്നേഹിതയുടെ ടോള്‍ ഫ്രീ നമ്പര്‍: 18004256864.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top