കെഎസ്ആര്‍ടിസി യാത്ര ഫ്യുവല്‍സ് കേരളത്തിലെ ഏറ്റവും വലിയ ഇന്ധന വിതരണ ഔട്ട്‌ലൈറ്റ് ശൃഖലയാകും; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം; കെഎസ്ആര്‍ടിസിയുടെ യാത്ര ഫ്യുവല്‍സ് കേരളത്തിലെ ഏറ്റവും വലിയ ഇന്ധന വിതരണ ഔട്ട്‌ലെറ്റ് ശൃഖലയായി മാറുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു വര്‍ഷത്തിനുളളില്‍ പതിനമൂന്ന് ഔട്ട്‌ലൈറ്റ് സ്വന്തമാക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞു. കെഎസ്ആര്‍ടിസിയുടെ മുഖഛായമാറ്റാനും, ഗുണമേന്‍മയുള്ള ഇന്ധനം പൊതുജനങ്ങള്‍ക്ക് നല്‍കുവാനും യാത്രാ ഫ്യൂവല്‍സിനായെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കി വിജയിച്ച യാത്രാഫ്യൂവല്‍സ് പദ്ധതിയായ യാത്രാഫ്യൂവല്‍സിന്റെ ഔട്ട്‌ലെറ്റ് വികാസ് ഭവനിലെ ഡിപ്പോയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കെഎസ്ആര്‍ടിസി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് വികാസ് ഭവനില്‍ പദ്ധതി ആരംഭിച്ചത്. എച്ച് പി സി എല്ലിന്റെ കെഎസ്ആര്‍ടിസിയുമായുള്ള ആദ്യസംരംഭവുമാണിത്.

യാത്രാഫ്യൂവല്‍സ് പദ്ധതി ആരംഭിച്ചപ്പോള്‍ ആദ്യമൊക്കെ ആശങ്ക പ്രകടിപ്പിച്ചവരുണ്ട്. കൂടാതെ ഇതിനെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതുണ്ട്. ആ പ്രതിസന്ധികള്‍ എല്ലാം തരണം ചെയ്താണ് യാത്രാഫ്യൂവല്‍സ് വിജയകരമായി മാറിയതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലാകെ 70 ഔട്ട് ലൈറ്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്, പെരുമ്പാവൂരിലും, പൊന്‍കുന്നത്തും ഔട്ട്‌ലൈറ്റുകള്‍ പൂര്‍ത്തിയായി വരുന്നു. അതോടെ ഏപ്രില്‍ മാസത്തോടെ യാത്രഫ്യൂവല്‍സിന്റെ ഔട്ട്‌ലെറ്റ് സംസ്ഥാനത്ത് 15 ആയി മാറും.

പൊതുജനങ്ങള്‍ക്ക് കൂടി ഇന്ധനം നല്‍കി വരുമാനം നേടുവാനാണ് കെഎസ്ആര്‍ടിസി ശ്രമിച്ചത്. ഇന്ധനം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന കമ്മീഷനോടൊപ്പം തറവാടകയും കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നു.

പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ലഭിക്കത്തക്ക രീതിയിലാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഈ പദ്ധതി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിഭാവനം ചെയ്യേണ്ടിരുന്നുവെന്ന് ഇപ്പോള്‍ കരുതുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരുടേയും ശ്രദ്ധ ലഭിക്കുന്ന നൂതന പദ്ധതികളാണ് കെഎസ്ആര്‍ടിസി നടപ്പിലാക്കിയത്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് തുടങ്ങിയതോടെ കൂടുതല്‍ മികച്ച യാത്രാ സൗകര്യം നല്‍കാനായി. കെഎസ്ആര്‍ടിസി ചരിത്രത്തില്‍ ആദ്യമായി ഇലക്ട്രിക് ബസുകള്‍ സ്വന്തമാക്കി. അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത നേട്ടമാണ് ഈ കുറഞ്ഞ കാലയളവില്‍ കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു.

വട്ടിയൂര്‍ക്കാവ് എംഎല്‍എ അഡ്വ. വി.കെ പ്രശാന്ത് അധ്യക്ഷതവഹിച്ച ചടങ്ങില്‍, കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് സ്വാഗതം ആശംസിച്ചു. എച്ച് പി സി എല്‍ ജനറല്‍ മാനേജര്‍ റീട്ടെയില്‍ എന്‍ജിനിയറിംഗ് സി ആര്‍ വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്നുകുഴി വാര്‍ഡ് കൗണ്‍സില്‍ മേരി പുഷ്പം, എച്ച് പി സി എല്‍ ചീഫ് റീജണല്‍ മാനേജര്‍ അംജദ് മുഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ( ഓപ്പറേഷന്‍ ) ജി.പി പ്രദീപ് കുമാര്‍, ഫിനാന്‍സ് ജനറല്‍ മാനേജര്‍ എ. ഷാജി, തൊഴിലാളി സംഘടന പ്രതിനിധികളായ സുരേഷ് ( കെഎസ്ആര്‍ടിഇഎ), റ്റി സോണി (ടിഡിഎഫ്), എസ് അജയകുമാര്‍ ( കെഎസ്ടിഇഎസ്) തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്‌കി. ഡയറക്ടര്‍ ആര്‍ .ചന്ദ്രബാബു നന്ദി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top