കെഎസ്ഇബി ഓഫീസ് അതിക്രമം: അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസ് ആക്രമണത്തെത്തുടര്‍ന്ന് അജ്മലിന്റെ വീട്ടില്‍ കെഎസ്ഇബി വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ചു. കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി കണക്ഷന്‍ നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് 30 മണിക്കൂറിന് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.

നേരത്തെ കെഎസ്ഇബി ചെയര്‍മാന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കരുതെന്ന് വീട്ടുകാരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് പൊലീസും അറിയിച്ചു.

അതിനിടെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെ അജ്മലിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. തിരുവമ്പാടി പൊലീസിലാണ് പരാതി നല്‍കിയിട്ടുള്ളത്. വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാര്‍ അപമര്യാദയായി പെരുമാറി. ലൈന്‍മാന്‍ മര്‍ദ്ദിച്ചെന്നും കയ്യേറ്റം ചെയ്തെന്നുമാണ് അജ്മലിന്റെ അമ്മ മറിയത്തിന്റെ പരാതിയിലുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top