കോഴിക്കോട് പെണ്‍കുട്ടികളെ കാണാതായ കേസ്; പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

കോഴിക്കോട്: ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി ലോ കോളേജ് പരിസരത്ത് ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ഒളിച്ചോടിപ്പോയ സംഭവത്തില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി ആണ് വൈകുന്നേരം പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയത്.

വസ്ത്രം മാറാന്‍ പ്രതികള്‍ക്ക് സമയം നല്‍കിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിന്‍ രക്ഷപ്പെട്ടത് എന്ന് പോലീസ് പറയുന്നു. സ്റ്റേഷന് അകത്തു നിന്ന് ഇടനാഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് നഗരം കേന്ദ്രീകരിച്ച് പോലീസ് തെരച്ചില്‍ ശക്തമാക്കുകയായിരുന്നു.

ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ ഫെബിന്റെയും കൊല്ലം സ്വദേശി ടോം തോമസിന്റെയും അറസ്റ്റ് പോലീസ് ഇന്നാണ് രേഖപ്പെടുത്തിയത്. മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പൊക്‌സോ 7,8 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേര്‍ത്തുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവാക്കളെ ബംഗളുരുവിലെക്കുള്ള യാത്രാ മദ്ധ്യേ പരിചയപ്പെട്ടതാണെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത്, ബംഗലൂരുവിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥനത്തിലാണ് പോക്സോ , ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി യുവാക്കള്‍ക്കെതിരെ കേസ് എടുത്തത്.

 

Share news
error: Content is protected !!
Scroll to Top