പള്ളികളില്‍ സംഘം ചേര്‍ന്ന് നമസ്‌കാരം നടത്തിയതിന് മലപ്പുറത്ത് അഞ്ചു കേസുകള്‍

മലപ്പുറം:  ജില്ലയില്‍ പള്ളികളില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് നമസ്‌കാരം നടത്തിയതിന് അഞ്ചു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. മേലാറ്റൂരില്‍ മൂന്നും പോത്തുകല്ല്, വഴിക്കടവ് പൊലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതവുമാണ് ഇന്ന് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

കോവിഡ് 19 പ്രതിരോധത്തിനായി ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് ഇന്ന് 21 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 37 പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു.

ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 163 ആയി. 211 പേരെയാണ് സംഘം ചേരല്‍, ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കല്‍, മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇതുവരെ അറസ്റ്റ് ചെയ്തത്. 34 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കോവിഡ് 19 പ്രതിരോധ നടപടികള്‍ തുടരുമ്പോള്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കും ആരോഗ്യ ജാഗ്രത ലംഘിക്കുന്നവര്‍ക്കെതിരെയും പൊലീസ് നടപടികള്‍ തുടരുകയാണ്. വാര്‍ഡ് അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പുതുതായി ഇത്തരത്തിലുള്ള 77 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 179 ആയി.

Share news
error: Content is protected !!
Scroll to Top