കോതി സമരം; കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷന്‍

കോഴിക്കോട്: കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെയുള്ള സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കേസെടുക്കാന്‍ ചെമ്മങ്ങാട് പൊലീസിനോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജുവനൈല്‍ ആക്ട് പ്രകാരം സമരസമിതി പ്രവര്‍ത്തകര്‍ക്ക് എതിരെ ചെമ്മങ്ങാട് പൊലീസ് കേസെടുത്തു.

അതേസമയം, സമരസമിതി പ്രഖ്യാപിച്ച പ്രാദേശിക ഹര്‍ത്താലിനെ തുടര്‍ന്ന് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുയാണ്. കോര്‍പറേഷനിലെ 57, 58, 59 ഡിവിഷനുകളില്‍ ഉള്‍പ്പെടുന്ന തെക്കേപ്പുറം ഭാഗത്താണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റിച്ചിറ, കുണ്ടുങ്ങല്‍, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ നടക്കുന്നത്.

പദ്ധതി പ്രദേശത്ത് ചുറ്റുമതില്‍ നിര്‍മ്മിക്കാനുള്ള കോര്‍പ്പറേഷന്‍ നീക്കത്തിനെതിരെ തുടര്‍ച്ചയായ രണ്ടാം ദിനവും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. വ്യാഴാഴ്ച 42 പേരെ പൊലീസ് അറസ്റ്റ് ച്യെത് നീക്കിയിരുന്നു. മുദ്രാവാക്യം വിളികളോടെ റോഡില്‍ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ സ്ഥലത്ത് നിന്നും മാറ്റാന്‍ ശ്രമിച്ചതോടെ സ്ഥിതി സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയിരുന്നു.

സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് മേയര്‍ ബീന ഫിലിപ്പ് പ്രതികരിച്ചത്. സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് തള്ളിവിടുന്നുവെന്ന് ആരോപിച്ച മേയര്‍, പൊലീസ് നടപടിയെ ന്യായീകരിച്ചു. വീട്ടിലിരുന്ന സ്ത്രീകളെ അല്ല, സമരത്തിന് വന്നവരെയാണ് പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയത്. എല്ലായിടത്തും ഉള്ള പദ്ധതിയാണിതെന്നും മേയര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top