
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ നടത്തിയ വിവാദ കൂട്ടസ്ഥലമാറ്റം ബംഗാള്‍ സര്‍ക്കാര്‍ റദ്ദാക്കി. 24 മെഡിക്കല്‍ കോളജുകളിലെ 42 ഡോക്ടര്‍മാരെയാണ് സ്ഥലം മാറ്റിയിരുന്നത്. യുവതിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെയായിരുന്നു നടപടി. കൂട്ടസ്ഥലം മാറ്റം വലിയ വിവാദമായതിന് പിന്നാലെയാണ് ബംഗാള്‍ സര്‍ക്കാരിന്റെ റദ്ദാക്കല്‍ നടപടി.
അതേസമയം സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ബംഗാള്‍ സക്കാര്‍ നടപടി സ്വീകരിച്ചു. വനിതാ ഡോക്ടര്‍മാരുടെ സമയം 12 മണിക്കൂറായി നിജപ്പെടുത്തുന്നതാണ് നടപടി. കൂടാതെ സ്ത്രീകള്‍ക്ക് ശുചിമുറിയുള്ള പ്രതേൃക വിശ്രമമുറിയും ഒരുക്കാനും സര്‍ക്കാര്‍ തീരുമാനം. പിജി ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കല്‍ക്കട്ട ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിടുകയു ചെയ്തിരുന്നു.
ഇപ്പോഴിതാ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയും രംഗത്തെത്തി. സന്ദീപ് ഘോഷിനെ അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ പശ്ചിമ ബംഗാള്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്‍ തീരുമാനം. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ നടന് ക്രൂരമായ സംഭവത്തില്‍ വിശദീകരണം തേടിയിരിക്കുകയാണ് സംഘടന. സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് ഇയാള്‍ക്കെതിരെ ഓര്‍ത്തോപീഡിക് അസോസിയേഷന്റെ നടപടി.
ഇതിനിടെ ബലാത്സംഗ കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎംഎ പ്രധാമന്ത്രിക്ക് കത്തയച്ചു. ആശുപത്രികളില്‍ സുരക്ഷാ കര്‍ശനമാക്കണമെന്നും സുരക്ഷാ പ്രോട്ടോകോളുകളില്‍ മാറ്റം വേണമെന്നതടക്കമുള്ള നാല് ആവശ്യങ്ങളാണ് ഐഎംഎ അയച്ച കത്തിലുള്ളത്. ആശുപത്രികളില്‍ വിമാനത്താവളങ്ങള്‍ക്ക് സമാനമായ സുരക്ഷയൊരുക്കണമെന്നതാണ് ആദ്യത്തെ ആവശ്യം. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ പ്രോട്ടോകോളുകളില്‍ മാറ്റം വേണമെന്നതാണ് മറ്റൊരു ആവശ്യം. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കേസില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കത്തിലുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




