കൊഹ്ലി 95, ഷമിക്ക് 5 വിക്കറ്റ് : ഇന്ത്യ ന്യൂസിലാന്റിനെ തോല്‍പ്പിച്ച് സെമിയിലേക്ക്

ധര്‍മശാല: തുടര്‍ച്ചയായ അഞ്ചാംജയത്തോടെ ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിലേക്ക് . 2019 ലോകകപ്പ് സെമിയിലെ തോല്‍വിക്കുശേഷമുള്ള മുഖാമുഖത്തില്‍ ഇന്ത്യയുടെ മറുപടികൂടിയായി ഈ ജയം. ഒപ്പം ഈ ലോകകപ്പില്‍ കിട്ടിയ ആദ്യ അവസരത്തില്‍തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷമിയുടെയും മറുപടി ധര്‍മശാലയില്‍ കണ്ടു. കോഹ്ലി സെഞ്ചുറിക്ക് അഞ്ച് റണ്ണകലെ പുറത്തായി.

നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 273ന് പുറത്തായി. ഇന്ത്യക്ക് 48 ഓവറില്‍ ജയം. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുകയും ചെയ്തു. തോല്‍വിയറിയാത്ത ഏക ടീമുമാണ് രോഹിത് ശര്‍മയും കൂട്ടരും. ഷമിയാണ് മാന്‍ ഓഫ് ദി മാച്ച്. കോഹ്ലി 104 പന്തില്‍ 95 റണ്ണെടുത്തു.

ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കായതുകൊണ്ടുമാത്രം ടീമില്‍ അവസരം കിട്ടിയ ഷമിയുടെ പ്രകടനമായിരുന്നു കളിയിലെ മിന്നുംകാഴ്ച. ആദ്യപന്തില്‍തന്നെ വില്‍ യങ്ങിന്റെ വിക്കറ്റ് പിഴുത ഷമി കിവി വാലറ്റത്തെയും തൂത്തെറിഞ്ഞു. തുടക്കം തകര്‍ന്ന കിവീസിനെ ഡാരില്‍ മിച്ചെലിന്റെ (127 പന്തില്‍ 130) തകര്‍പ്പന്‍ സെഞ്ചുറിയാണ് മികച്ച സ്‌കോറിലെത്തിച്ചത്. രചിന്‍ രവീന്ദ്ര 75 റണ്ണെടുത്തു. അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ കിവീസിന്റെ സ്‌കോര്‍ 300 എത്തുന്നതില്‍നിന്ന് തടഞ്ഞു.

മറുപടിക്കെത്തിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (40 പന്തില്‍ 46) ശുഭ്മാന്‍ ഗില്ലും (31 പന്തില്‍ 26) നല്ല തുടക്കം നല്‍കി. ഇരുവരും പുറത്തായശേഷം കോഹ്ലി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ശ്രേയസ് അയ്യര്‍ (29 പന്തില്‍ 33), കെ എല്‍ രാഹുല്‍ (35 പന്തില്‍ 27), സൂര്യകുമാര്‍ യാദവ് (4 പന്തില്‍ 2) എന്നിവരെ ഇടയ്ക്ക് നഷ്ടമായെങ്കിലും രവീന്ദ്ര ജഡേജയെ (44 പന്തില്‍ 39) കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യയെ മുന്നോട്ടുനയിച്ചു. ജയത്തിനും സെഞ്ചുറിക്കും അഞ്ച് റണ്ണകലെവച്ച് സിക്സര്‍ പറത്താനുള്ള ശ്രമത്തിനിടെയാണ് കോഹ്ലി പുറത്തായത്. രണ്ട് സിക്‌സറും എട്ട് ഫോറുമായിരുന്നു ഇന്നിങ്‌സില്‍. ജഡേജയുടെ ഇന്നിങ്‌സില്‍ ഒരു സിക്‌സറും മൂന്ന് ഫോറും ഉള്‍പ്പെട്ടു. ഇന്ത്യ അടുത്ത മത്സരത്തില്‍ 29ന് ഇംഗ്ലണ്ടിനെ നേരിടും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top