മത്സ്യ തൊഴിലാളി സമൂഹത്തിനു വിജ്ഞാന തൊഴിലുകള്‍ ഉറപ്പാക്കും: മന്ത്രി സജി ചെറിയാന്‍

മത്സ്യ തൊഴിലാളി സമൂഹത്തില്‍ പെട്ട 10000 യുവാക്കള്‍ക്ക് ഈ വര്‍ഷം നൈപുണ്യ പരിശീലനവും കുറഞ്ഞത് 2000 വിജ്ഞാന തൊഴിലുകളും ലഭ്യമാകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കേരള നോളജ് ഇക്കോണമി മിഷന്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന സംഘടിപ്പിച്ച മത്സ്യബന്ധന സമൂഹത്തിനായുള്ള പ്രത്യേക വൈജ്ഞാനിക തൊഴില്‍ പദ്ധതിയായ ‘തൊഴില്‍ തീര’ത്തിന്റെ ആശയ രൂപീകരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മത്സ്യത്തൊഴിലാളികളുടെ നൈപുണ്യവും അറിവും പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സമഗ്ര പദ്ധതി മൂന്നു മാസത്തിനകം തയ്യാറാക്കും. ഇതിനായി കെ എസ് സി എ ഡി സി മാനേജിങ് ഡയറക്ടര്‍ ഷെയ്ഖ് പരീത് കണ്‍വീനര്‍ ആയി 13 അംഗ വിദഗ്ധ കമ്മറ്റിയെ നിയമിച്ചു.

മത്സ്യബന്ധന സമൂഹത്തിലെ വിദ്യാഭ്യാസ, സാമൂഹിക, തൊഴില്‍ അവസ്ഥ കൃത്യമായി കണക്കാക്കുന്നതിനു സമഗ്ര സര്‍വ്വേ നടത്താനും ശില്പശാലയില്‍ തീരുമാനമായി.

തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല വിഷയാവതരണം നടത്തി. ശില്പശാലയില്‍ ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, മല്‍സ്യത്തൊഴിലാളിസമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Share news
error: Content is protected !!
Scroll to Top