മാണിയുടെ രാജി; പ്രതിപക്ഷം നിയമസഭ സ്‌തംഭിപ്പിച്ചു.

kerala_assembly_new_1തിരു: ബാര്‍ കോഴ കേസില്‍ വിജിലന്‍സ്‌ പ്രതിചേര്‍ക്കപ്പെട്ട മന്ത്രി കെ എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ നിയമസഭ സ്‌തംഭിച്ചു. ബഹളം നിയന്ത്രിക്കാന്‍ കഴിയാതായതോടെ സ്‌പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ്‌ പ്രതിപക്ഷ എംഎല്‍എ മാര്‍ രാവിലെ സഭയിലെത്തിയത്‌. സഭ ചേര്‍ന്ന്‌ ചോദ്യോത്തരവേള ആരംഭിക്കുകയാണെന്ന്‌ സ്‌പീക്കര്‍ അറിയച്ചതോടെ പ്രതിപക്ഷം ബഹളവുമായി എഴുനേല്‍ക്കുകയായിരുന്നു.

സുരേഷ്‌ കുറുപ്പ്‌ എംഎല്‍എയാണ്‌ വിഷയം സഭയില്‍ ഉന്നയിച്ചത്‌. കേരളത്തില്‍ നിയമ മന്ത്രിക്ക്‌ ഒരു നിയമവും മറ്റുള്ളവര്‍ക്ക്‌ വേറെ നിയമവുമാണെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. രാഹുല്‍ ആര്‍ നായര്‍, ടി ഒ സൂരജ്‌ എന്നീ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തകാര്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബാര്‍ കോഴ അന്വേഷിക്കുന്ന വിജിലന്‍സ്‌ ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ചര്‍ച്ചനടത്താത്തില്‍ ദുരൂഹതയുണ്ടെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ ആരോപിച്ചു.

എന്നാല്‍ മാണി കുറ്റക്കാരനാണെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തിയിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല മറുപടി നല്‍കി. ഇതിനിടയില്‍ ചോദ്യോത്തര വേള തടസപ്പെട്ട സമയത്ത്‌ മാധ്യമപ്രവര്‍ത്തകരെ നീക്കിയത്‌ പ്രതിഷേധത്തിനിടയാക്കി. സ്‌പീക്കറുടെ നിര്‍ദേശ പ്രകാരം വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ എത്തിയാണ്‌ മാധ്യപ്രവര്‍ത്തകരെ മാറ്റിയത്‌.

Share news
error: Content is protected !!
Scroll to Top