കിരണ്‍ ബേദിയെ നല്ലസ്ഥാനത്തിരുത്തണം:ഭര്‍ത്താവ്‌

kiran bediന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുമ്പെങ്ങുമില്ലാത്തവിധം തകര്‍ന്നടിഞ്ഞ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയുടെ ഭര്‍ത്താവ് ബ്രിജ് ബേദിയുടെ വിമര്‍ശനം. കിരണ്‍ ബേദിക്ക് ബിജെപി പ്രവര്‍ത്തകരില്‍ നിന്നും വേണ്ടവിധം സഹകരണം കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ കുത്തക സീറ്റായ ജയിച്ചുവരുന്ന കൃഷ്ണ നഗറില്‍ കിരണ്‍ ബേദി തോല്‍ക്കാന്‍ കാരണം ബിജെപിയുടെ നിസ്സഹകരമാണ്.

ദീര്‍ഘ വീക്ഷണമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി കിരണ്‍ ബേദിയെ ഭരണഘടനാ പദവിയുള്ള സ്ഥാനത്ത് നിയമിക്കണമെന്നും ബ്രിജ് ബേദി ആവശ്യപ്പെട്ടു. കിരണ്‍ ബേദി ഒരു രാഷ്ട്രീയ നേതാവല്ല. അവസാന സമയത്താണ് ബേദിയെ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത്. ബേദിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപിയുടെ പ്രചരണത്തിന് കരുത്തു പകര്‍ന്നെങ്കിലും പ്രവര്‍ത്തകര്‍ അത് വേണ്ടവിധത്തില്‍ ഏറ്റെടുത്തില്ല എന്നും അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണലിന്റെ തലേദിവസം തന്നെ വിളിച്ചപ്പോള്‍ തോല്‍ക്കുമെന്ന് ബേദി പറഞ്ഞിരുന്നു. പാര്‍ട്ടി അമിതമായ ആത്മവിശ്വാസത്തിലായിരുന്നു. ബിജെപി മൂന്നു സീറ്റില്‍ മാത്രം ഒതുങ്ങിയത് വിശ്വസിക്കാനാകുന്നില്ല എന്നും കിരണ്‍ ബേദിയുടെ ഭര്‍ത്താവ് ബ്രിജ് ബേദി ഒരു മാധ്യമത്തോട് പറഞ്ഞു. ബി ജെ പി എന്നെന്നും മറക്കാന്‍ ആഗ്രഹിക്കുന്ന തോല്‍വിയാണ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയിരിക്കുന്നത്.

70 അംഗ നിയമസഭയില്‍ കേവലം 3 അംഗങ്ങള്‍ മാത്രമാണ് ബി ജെ പിയില്‍ നിന്നും ഉള്ളത്. 31 അംഗങ്ങള്‍ ആയിരുന്നു അവസാന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായിരുന്നത്. നരേന്ദ്ര മോദിയുടെയും കിരണ്‍ ബേദിയുടെയും വ്യക്തി പ്രഭാവത്തിനിടയിലും തോറ്റത് ബി ജെ പിക്ക് കടുത്ത നിരാശയായി. ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളാണ് ഡല്‍ഹിയില്‍ സ്വന്തമാക്കിയത്.

Share news
error: Content is protected !!
Scroll to Top