കിക്ക് ഡ്രഗ്‌സ്’ സന്ദേശയാത്രയ്ക്ക് ആവേശ സ്വീകരണം, മാരത്തോണ്‍; ദിയ ഫാത്തിമയും അമീനും ജേതാക്കള്‍

HIGHLIGHTS : Kick Drugs' message tour receives enthusiastic reception

കായിക മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘കിക്ക് ഡ്രഗ്സ്’ സന്ദേശയാത്രയ്ക്ക് പെരിന്തല്‍മണ്ണയില്‍ ആവേശോജ്വല വരവേല്‍പ്പ്. പെരിന്തല്‍മണ്ണ ടൗണ്‍ സ്‌ക്വയറില്‍ നല്‍കിയ സ്വീകരണത്തില്‍ കനത്ത മഴയത്തും നിരവധിയാളുകള്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ‘സ്പോര്‍ട്സ് ആണ് ലഹരി’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സന്ദേശയാത്ര.

ലഹരി വിരുദ്ധ യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് സംസ്ഥാനത്ത് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും നിരവധി പേരാണ് യാത്രയുടെ ഭാഗമായത്. 16 ലക്ഷത്തിലധികം പേര്‍ ഓണ്‍ലൈനിലൂടെയും യാത്രയോടൊപ്പം ചേര്‍ന്നു. ലഹരിക്കെതിരെ ശക്തമായ പോരാട്ടമാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഇതര സംസ്ഥാനത്തടക്കം ചെന്ന് ലഹരി മാഫിയയെ പിടികൂടാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ഭാഗമായി നഗരത്തില്‍ നടത്തിയ മാരത്തോണ്‍ സബ് കളക്ടര്‍ അപൂര്‍വ ത്രിപാഠി ഫ്‌ളാഗ് ഓഫ് ചെയ്തു. ടൗണ്‍ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ 10.8 കിലോമീറ്ററായിരുന്നു. സ്വീകരണ വേദിയില്‍ നിന്നും നഗരം ചുറ്റിയുള്ള വാക്കത്തോണും നടത്തി.

‘ കിക്ക് ഡ്രഗസ് ‘ ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ നടത്തിയ മാരത്തോണില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദിയ ഫാത്തിമയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമീനും ജേതാക്കളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഞ്ജു കൃഷ്ണ, എം അര്‍ച്ചന എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജസീല്‍, ടി.ആര്‍ സുജിത്ത് എന്നിവരാണ് രണ്ട് മൂന്ന് സ്ഥാനത്ത് എത്തിയത്. ജേതാക്കള്‍ക്കുള്ള സമ്മാനം മന്ത്രി വിതരണം ചെയ്തു. ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 15000, 10000, 7500 വീതവും മൂന്ന് മുതല്‍ പത്ത് വരെ സ്ഥാനം നേടിയവര്‍ക്ക് രണ്ടായിരം വീതവുമായിരുന്നു സമ്മാന തുക.

പെരിന്തല്‍മണ്ണ തേക്കിന്‍കോട് മൈതാനം നവീകരിക്കും

പെരിന്തല്‍മണ്ണ നഗരസഭയിലെ തേക്കിന്‍കോട് മൈതാനം നവീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ‘ കിക്ക് ഡ്രഗ്‌സ് ‘ ലഹരിവിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി മൈതാനം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കളിക്കളം വീണ്ടെടുക്കല്‍ പദ്ധതിയിലാണ് മൈതാനം നവീകരിക്കുക. ഒരു കോടി ചെലവിലാണ് മൈതാനം നവീകരിക്കുക. നഗരസഭയുടെ സഹകരണത്തോടെ ആധുനിക രീതിയിലുള്ള മൈതാനമാണ് ഇവിടെ ഒരുക്കുന്നത്. യാത്രയുടെ ഭാഗമായി സംസ്ഥാനത്ത് ഇതിനകം 18 മൈതാനങ്ങള്‍ നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ പി ഷാജി, ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ അംഗം വി. രമേശന്‍ എന്നിവരും മന്ത്രിയോടൊപ്പം മൈതാനം സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

നഗരസഭ ചെയര്‍മാന്‍ പി ഷാജി, ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ അംഗം വി രമേശന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, വൈസ് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം അഡ്വ. രഞ്ജു സുരേഷ്, കെ.സി ലേഖ, എഡിഎം എന്‍എം മെഹറലി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ മനോഹരകുമാര്‍, സി സുരേഷ്, പി ഹൃഷികേഷ് കുമാര്‍, അബ്ദു നാസര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ. ശ്യാം പ്രസാദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!