Section

malabari-logo-mobile

ഹോര്‍ട്ടികള്‍ച്ചര്‍ ക്ലസ്റ്റര്‍ ഡെവലപ്മെന്റ് പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തണം: കൃഷിമന്ത്രി പി. പ്രസാദ്

HIGHLIGHTS : Kerala should be included in the Horticulture Cluster Development Plan: P. Prasad

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹോര്‍ട്ടികള്‍ച്ചര്‍ ക്ലസ്റ്റര്‍ ഡെവലപ്മെന്റ് പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ സംസ്ഥാനത്തിന്റെ സാധ്യതകളും അവസരങ്ങളും കാണിച്ചുകൊണ്ട് കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമറിന് അയച്ച കത്തിലാണ് മന്ത്രി ആവശ്യം ഉന്നയിച്ചത്.

ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സമഗ്ര വികസനവും ആഗോള വിപണിയും ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ക്ലസ്റ്ററുകള്‍ക്കാണ് സഹായം ലഭിക്കുന്നത്. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തെലങ്കാന, ആന്ധ്രാ പ്രദേശ്, ത്രിപുര, മഹാരാഷ്ട്ര, കര്‍ണ്ണാടക, മേഘാലയം എന്നീ സംസ്ഥാനങ്ങളില്‍ ഹോര്‍ട്ടികള്‍ച്ചര്‍ ക്ലസ്റ്റര്‍ ഡെവലപ്മെന്റ് പദ്ധതി നടപ്പിലാക്കുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ പ്രധാന ഹോര്‍ട്ടികള്‍ച്ചര്‍ വിളകളായ വാഴ, പൈനാപ്പിള്‍, കുരുമുളക്, ഏലം മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.

sameeksha-malabarinews

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഹോട്ടികള്‍ച്ചര്‍ വിളകള്‍ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. വാഴപ്പഴം, ചക്ക, പൈനാപ്പിള്‍, കുരുമുളക് മറ്റു സുഗന്ധവിളകള്‍ എന്നിങ്ങനെ സംസ്ഥാനത്തിന്റെ ഹോട്ടികള്‍ച്ചര്‍ മേഖല വിവിധ ഇനങ്ങളാല്‍ സമ്പുഷ്ടമാണ്. കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുന്ന പ്രധാന വിളയായ വാഴപ്പഴം ഇന്ന് വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ആരംഭിച്ചിരിക്കുകയാണ്. സീ ഷിപ്പ്മെന്റ് പ്രോട്ടോകോള്‍ പ്രകാരം നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റുമതി ആരംഭിച്ചതോടെ കേരള ബ്രാന്‍ഡഡ് നേന്ത്രപ്പഴത്തിന് വന്‍ സാധ്യതകളാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിലൂടെ സംജാതമായിട്ടുള്ളത്.

മറ്റൊരു പ്രധാന വാണിജ്യ വിളയായ പൈനാപ്പിളും ആഗോള ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വാഴക്കുളം പൈനാപ്പിളിന് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ട് . പൈനാപ്പിളിന്റെ തന്നെ മറ്റൊരു ഇനമായ മൗറീഷ്യസ് ഇനത്തിന് ആഗോള വിപണിയില്‍ വന്‍ ഡിമാന്‍ഡാണ് ഉള്ളത്. പുരാതന കാലം മുതല്‍ക്കുതന്നെ കേരളത്തിന്റെ സുഗന്ധവിളകള്‍ ലോകപ്രസിദ്ധവുമാണ്. കുരുമുളക്, ഏലം, ജാതി തുടങ്ങി ഒട്ടുമിക്ക സുഗന്ധവിളകളുടെയും ഉല്‍പ്പാദനത്തില്‍ സംസ്ഥാനം ഒന്നാംസ്ഥാനത്തുമാണ്. ഇത്തരം കാര്‍ഷിക വിളകളിലെ ക്ലസ്റ്റര്‍ അടിസ്ഥാന വികസന പദ്ധതി ഗുണമേ•യുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നതിനും വിപണന ശൃംഖല ശക്തമാക്കുന്നതിനും സഹായകരമാകും. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട് ദുരിതത്തിലായ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കുമെന്നും സംസ്ഥാനത്തെ പ്രധാന വിളകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഈ മേഖലയില്‍ നിക്ഷേപം വരുന്നതിനും കര്‍ഷകരുടെ വരുമാന വര്‍ദ്ധനയ്ക്ക് സഹായകരമാവുകയും ചെയ്യും. യൂറോപ്യന്‍ രാജ്യങ്ങളിലേക്കടക്കമുള്ള കയറ്റുമതി ത്വരിതപ്പെടുത്തുന്നതിലൂടെ വിപണന സാധ്യത വര്‍ദ്ധിക്കുകയും കാര്‍ഷിക മേഖലയില്‍ വന്‍ വികസന മുന്നേറ്റം സാധ്യമാകുകയും ചെയ്യും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!