HIGHLIGHTS : Kerala Legislative Assembly International Book Festival: 250 stalls, over 150 publishers
നിയമസഭാ അവാർഡ് എം. മുകുന്ദന്
കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 250 സ്റ്റാളുകളിലായി 150ലധികം ദേശീയ അന്തർദേശീയ പ്രസാധകർ പങ്കെടുക്കുമെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനുവരി ഏഴിന് രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. കർണാടക സ്പീക്കർ യു. ടി ഖാദർ, പ്രശസ്ത സാഹിത്യകാരൻ ദേവദത്ത് പട്നായിക്ക് എന്നിവർ മുഖ്യാതിഥികളാവും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.
കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനയ്ക്ക് നിയമസഭ നൽകുന്ന നിയമസഭാ അവാർഡ് ഇത്തവണ എം. മുകുന്ദന് നൽകാൻ തീരുമാനിച്ചതായി സ്പീക്കർ പറഞ്ഞു. പുസ്തകോത്സത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് എം. മുകുന്ദന് സമ്മാനിക്കും. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.
13ന് നടക്കുന്ന സമാപന ചടങ്ങ് നടൻ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നടൻ ഇന്ദ്രൻസിനെ ചടങ്ങിൽ ആദരിക്കും.
പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളിൽ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. പാനൽ ചർച്ചകൾ, ഡയലോഗ്, ടാക്ക്, മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ 70ലധികം പരിപാടികൾ നടക്കും. 350 പുസ്തക പ്രകാശനവും 60 ലധികം പുസ്തക ചർച്ചകളും നടക്കും. ദിവസവും വൈകിട്ട് 7 മുതൽ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോ നടക്കും.
കുട്ടികൾക്കായി സ്റ്റുഡന്റ്സ് കോർണർ ഒരുക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് തങ്ങൾ രചിച്ച പുസ്തകങ്ങൾ അവിടെ പ്രകാശനം ചെയ്യാം. ചെറിയ സ്റ്റേജ് പ്രോഗ്രാമുകളും വിദ്യാർത്ഥികൾക്ക് അവതരിപ്പിക്കാം. ഇതിനുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ഇത്തവണ ഒരു ലക്ഷം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് നിയമസഭാ ഹാൾ, മ്യൂസിയങ്ങൾ, മൃഗശാല എന്നിവ സന്ദർശിക്കാനുള്ള പാക്കേജും ഒരുക്കും. കെ. എസ്. ആർ. ടി. സിയുടെ ഡബിൾ ഡെക്കർ ബസിൽ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്.
പുസ്തകോത്സവ സ്റ്റാളുകളിൽ നിന്ന് വാങ്ങുന്ന 100 രൂപയിൽ കുറയാത്ത പർച്ചേസിന് സമ്മാന കൂപ്പൺ നൽകും. എല്ലാ ദിവസവും നറുക്കിട്ട് 20 വിജയികൾക്ക് 500 രൂപയുടെ പുസ്തക കൂപ്പൺ നൽകും. പുസ്തകോത്സവത്തിന്റെ ഭാഗമായി ഫുഡ്കോർട്ടും സജ്ജീകരിക്കും. മാധ്യമങ്ങൾക്ക് അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്.