Section

malabari-logo-mobile

കേരളത്തില്‍ അതിശക്തമായ മഴ തുടരാന്‍ സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്;മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

HIGHLIGHTS : തിരുവനന്തപുരം: തുലാവര്‍ഷത്തോടനുബന്ധിച്ചുള്ള ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ചു ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങ...

തിരുവനന്തപുരം: തുലാവര്‍ഷത്തോടനുബന്ധിച്ചുള്ള ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ചു ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഒക്ടോബര്‍ 21 ന് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഒക്ടോബര്‍ 22 ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 ാാ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെട്ടിട്ടുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കാന്‍ തയ്യാറാകണം. വൈകുന്നേരങ്ങളിലെ കനത്ത മഴ മൂലം താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയങ്ങളും (local flooding) മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവര്‍ഷത്തിന്റെ (വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍) പൊതുസ്വഭാവം. അതിനാല്‍ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള കേരള തീരത്തും കര്‍ണാടക തീരത്തും മഹാരാഷ്ട്ര തീരത്തും അതിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍, മധ്യ-കിഴക്കന്‍ അറബിക്കടല്‍ പ്രദേശങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും ഗള്‍ഫ് ഓഫ് മാന്നാര്‍ സമുദ്ര പ്രദേശങ്ങളിലും ഇന്ന് മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!