ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ച് കടലുണ്ടി വാവുത്സവത്തിന് സമാപനം

മോഹൻ ചാലിയം

അമ്മ പേടിയാട്ട് ഭഗവതിയുടെ ആജ്ഞ ശിരസാ വഹിച്ച് മകന്‍ ജാതവന്‍ ദുഃഖത്തോടെ മണ്ണൂര്‍ കാരകളിപ്പറമ്പിലെ കോട്ടയിലേക്ക് മടങ്ങിയതോടെയാണ് ഇത്തവണത്തെ വാവുത്സവത്തിന് സമാപനമായത്.

പേടിയാട്ട് ഭഗവതിയുടെയും മകന്‍ ജാതവന്റെയും സംഗമവും തിരിച്ചെഴുന്നള്ളിപ്പും കാണാന്‍ ആയിരങ്ങളാണ് കടലുണ്ടി വാക്കടവിലെ കക്കാട്ട് കടപ്പുറത്തെത്തിയത്.

മണ്ണൂര്‍ കാരകളിപ്പറമ്പിലെ കോട്ടയില്‍ നിന്നും രണ്ടു ദിവസം ഊരു ചുറ്റലിനിറങ്ങി യ ജാതവന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വാക്കടവിലെത്തി.
അമ്മ ദേവിയെ കണ്ട് സായൂജ്യമടഞ്ഞു.

നീരാട്ടിനു ശേഷം പന്ത്രണ്ടു മണിയോടെ അമ്മ ദേവിയെ മൂന്നു തവണ വലം വെച്ച ജാതവന്‍ മുന്നിലും ദേവി പിന്നിലുമായി തിരിച്ചെഴുന്നള്ളത്ത് ആരംഭിച്ചു.

കുന്നത്ത്, അമ്പാളി തറവാട്ടു കാരണവന്‍മാരും മൂത്ത പെരുവണ്ണാനും എഴുന്നള്ളിപ്പിന് അകമ്പടി സേവിച്ചു.

കുന്നത്ത് തറവാട്ടിലെത്തിയ ദേവിയെ കുന്നത്ത് നമ്പ്യാന്‍മാര്‍ ആചാരപൂര്‍വ്വം സ്വീകരിച്ചു.

കുന്നത്ത് തറവാട്ടിലെ മണിത്തറയിലെ പീഠത്തിലിരുന്ന ദേവി തന്റെ ഇഷ്ട വിനോദമായ പടകളിത്തല്ല് കണ്ടാസ്വദിച്ചു.

തുടര്‍ന്ന് ഉപചാരങ്ങള്‍ സ്വീകരിച്ച് കറുത്തങ്ങാട്ടേക്ക് യാത്രയായി.
അവിടെ നിന്നും മണ്ണൂര്‍ മേല്‍ശാന്തി ഒരുങ്ങിയ വെള്ളരി നിവേദ്യം സ്വീകരിച്ച് പേടിയാട്ട് ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു.

വൈകീട്ട് പേടിയാട്ട് ക്ഷേത്രത്തിലെത്തിയ ഭഗവതിയെ വ്രതാനുഷ്ഠരായ പനയമഠം തറവാട്ടുകാര്‍ ഉപചാരപൂര്‍വ്വം സ്വീകരിച്ചു.

അനുഷ്ഠാന കര്‍മ്മങ്ങള്‍ക്കു ശേഷം ദേവിയെ പേടിയാട്ടു കാവിലെ കിഴക്കേ കോട്ടയില്‍ കുടിയിരുത്തി.

ക്ഷേത്രത്തില്‍ കയറരുതെന്ന അമ്മയുടെ ആജ്ഞ ശിരസാ വഹിച്ച് ജാതവന്‍ മണ്ണൂരിലെ കോട്ടയിലേക്ക് മടങ്ങിയതോടെ ഈ വര്‍ഷത്തെ വാവുത്സവത്തിന് സമാപനമായി.

ഇതോടെ ഉത്തര മലബാറില്‍ ഉത്സവങ്ങളുടെ തുടക്കമായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top