കടലുണ്ടി ട്രെയിന്‍ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് പതിനെട്ടാണ്ട്

പരപ്പനങ്ങാടി: പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്താതെ പെയ്ത മഴയുള്ള ഒരു ദിവസത്തെ വൈകുന്നേരത്തിലാണ് നാടിനെ നടുക്കിയ ആ ദുരന്തവാര്‍ത്ത ജനങ്ങളിലെത്തിയത്. മലപ്പുറം കോഴിക്കോട് അതിര്‍ത്തി പങ്കിടുന്ന കടലുണ്ടി പുഴ പാലത്തില്‍വെച്ച് മംഗലാപുരത്തുനിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന രണ്ടാം നമ്പര്‍ മെയില്‍ പുഴയിലേക്ക് മറിഞ്ഞിരിക്കുന്നു എന്നത്. 51 പേര്‍ക്കാണ് ആ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഒരുനാട് ഒറ്റക്കെട്ടായി ദുരന്തമുഖത്ത് സ്വജീവന്‍ പണയപ്പെടുത്തി കൈകോര്‍ത്തത് അനുഭവിച്ചറിയുകയായിരുന്നു ആ ദിവസങ്ങള്‍.

അധ്യാപകനായ സതീഷ് തോട്ടത്തില്‍ ആ ദിനത്തെ ഓര്‍മ്മിക്കുന്നു;

2001 ജൂണ്‍ 22 ന്റെ സായാഹ്നം,
മനസ്സിലിപ്പോഴും വിങ്ങലായുണ്ട്.
ആ ദുരന്തത്തിന് ഇന്നേക്ക്
പതിനെട്ട് വര്‍ഷമാവുകയാണ്.
സ്‌കൂളും കഴിഞ്ഞ്
വൈകീട്ടങ്ങനെ
അങ്ങാടിയില്‍ തങ്ങുമ്പോഴാണ്
ആ ദുരന്തവാര്‍ത്തയറിയുന്നത്.
വാഹനങ്ങള്‍ ഒരേ ലക്ഷ്യം വെച്ച്
ഹോണടിച്ചങ്ങനെ കുതിക്കുകയാണ്.
അധികം അകലെയല്ലാത്ത
കടലുണ്ടി റെയില്‍പാലം തകര്‍ന്നെന്നും
ചെന്നൈ മെയിലിന്റെ
മുഴുവന്‍ കംപാര്‍ട്ട് മെന്റുകളും
വെള്ളത്തിലേക്ക് കൂപ്പുകുത്തിയെന്നും
മരണം എണ്ണിതിട്ടപ്പെടുത്താനാവില്ലെന്നും
നാട്ടിലങ്ങോളം വാര്‍ത്തകള്‍ പരന്നു.
കോരിച്ചൊരിയുന്ന മഴയുമുണ്ടന്ന്.
മനസ്സൊന്ന് പിടഞ്ഞു..
എത്രയെത്ര സൗഹൃദങ്ങള്‍
എന്നുമെന്നോണം ആ വണ്ടിയിലൂടെ വരുന്നു
രാത്രി കാണാമെന്ന് പറഞ്ഞവര്‍പോലും അതിലുണ്ടല്ലോ.
ഓടികിതച്ചെത്തിയപ്പോള്‍
എഞ്ചിനും കഴിഞ്ഞ് കുറേ കംപാര്‍ട്ടുമെന്റുകള്‍
പാലവും പുഴയും കടന്ന് കരക്കെത്തിയിരുന്നു
ബാക്കിയുള്ള
മൂന്ന് കംപാര്‍ട്ട് മെന്റുകളാണ്
വെള്ളത്തിലേക്ക് കുത്തിമറിഞ്ഞത്
അതിലൊന്ന് ജനറര്‍ കംപാര്‍ട്ട്‌മെന്റെന്നറിഞ്ഞപ്പോള്‍
നെഞ്ചിടിപ്പ് കൂടികൂടി വന്നു.
അതില്‍ തിക്കിതിരക്കിവരുന്നവരില്‍ പലരേയും
എന്നുമെന്നും കാണുന്നവരും സൗഹൃദങ്ങളും.
നാനാദിക്കില്‍ നിന്നും ആളുകള്‍
കുതിച്ചെത്തികൊണ്ടിരുന്നു.
മഴക്കും ഇരുട്ടിനും ശക്തി കൂടികൂടി വന്നു.
പലര്‍ക്കും നോക്കി നില്‍ക്കാനേ ആവുന്നുള്ളു
ഒന്ന് മറിച്ചിടാന്‍പോലും പറ്റാത്ത നിസ്സഹയാവസ്ഥ.
കൂട്ട നിലവിളികള്‍ കംപാര്‍ട്ട് മെന്റുകളില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
പലരുടേയും ഒടുക്കത്തെ നിലവിളികള്‍.
ചില കൈകള്‍ മാത്രം രക്ഷക്കായ്
പുറത്തേക്കിട്ടതിപ്പോഴും കണ്ണിലുണ്ട്.
ഒടുവില്‍ 51 പേര്‍ അതിനുള്ളില്‍ കുടുങ്ങി
എന്നെന്നേക്കുമായ് ഇല്ലാതായി.
ഇരുനൂറിലധികം പേരെ പരിക്കുകളോടേയും
പുറത്തെത്തിച്ചു.
അന്നതില്‍ മരിച്ചവരില്‍
അറിയാത്ത എത്രയോപേര്‍
എന്നുമെന്നും കാണുന്നവരും…
അപകടത്തിനുള്ള കാരണങ്ങള്‍
പലരും പലതും നിരത്തി വാദിച്ചു
അതാകാമെന്നും ഇതാകാമെന്നും
പറഞ്ഞങ്ങനെയത് തീര്‍ന്നു….

Share news
error: Content is protected !!
Scroll to Top