ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: നിയമപരമായ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് വനിത കമ്മിഷന്‍

കോഴിക്കോട്:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമപരമായ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി.

റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള
പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി വനിത കമ്മിഷനെ കക്ഷി ചേര്‍ത്ത സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി കമ്മിഷനെ കക്ഷി ചേര്‍ത്ത വിവരം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. ഇത് സംബന്ധിച്ച നോട്ടീസ് ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിച്ചാല്‍ ഹൈക്കോടതി പറഞ്ഞിരിക്കുന്ന പ്രകാരം എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അത് ചെയ്യും, സതീദേവി വ്യക്തമാക്കി.

വിഷയത്തില്‍ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കാന്‍ ആവശ്യപ്പെട്ട് കമ്മിഷന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമ മേഖല ഉള്‍പ്പെടെ എല്ലാ തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജോലിചെയ്യാന്‍
സാഹചര്യമൊരുക്കുന്നതിനെ കമ്മീഷന്‍ പൂര്‍ണമായും പിന്തുണക്കും.
സിനിമ മേഖലയില്‍ ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്. അതിന് പരിഹാരവും വേണം.
പക്ഷേ നിലവിലെ നിയമവ്യവസ്ഥയില്‍ സ്വമേധയാ കേസെടുക്കാന്‍ കഴിയില്ല. മൊഴികള്‍ നല്‍കിയവര്‍ പരാതി നല്‍കാന്‍ മുന്നോട്ടു വരണം.
ഏതു തൊഴില്‍ മേഖലയിലും ഇതുപോലെ സ്ത്രീകള്‍ ധൈര്യത്തോടെ പരാതിപ്പെടാന്‍ മുന്നോട്ടു വരണമെന്നാണ് കമ്മീഷന്‍ നിലപാടെന്നും
സതീദേവി പറഞ്ഞു.

സിറ്റിംഗില്‍ 9 പരാതികള്‍ തീര്‍പ്പാക്കി

വ്യാഴാഴ്ച കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ സിറ്റിംഗില്‍ 64 കേസുകള്‍ പരിഗണിച്ചതില്‍
ഒമ്പതെണ്ണം തീര്‍പ്പാക്കി. അഞ്ച് എണ്ണത്തില്‍ മേല്‍ റിപ്പോര്‍ട്ട് തേടി. മൂന്നെണ്ണം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് വിട്ടു. 47 എണ്ണം അടുത്ത സീറ്റിംഗിനായി മാറ്റി. തൊഴില്‍ സ്ഥലത്തെ പീഡനം, ഗാര്‍ഹികപീഡനം എന്നിവയാണ് പരാതികളില്‍ ഭൂരിഭാഗവും. സിറ്റിംഗില്‍ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയ്ക്ക് പുറമേ ഡയറക്ടര്‍ ഷാജി സുഗുണന്‍,
അഡ്വക്കറ്റുമാരായ എ ജെമിനി, പി എ അഭിജ, സി കെ സീനത്ത്, കൗണ്‍സിലര്‍മാരായ കെ ടി രഞ്ജിത, പ്രജിത, വിജിത, ബിനു
വനിത പോലീസ് ഉദ്യോഗസ്ഥരായ ദിവ്യശ്രീ, ഷിംന എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top