സംസ്ഥാനത്ത് പട്ടിണിക്കാര്‍ ഉണ്ടാവരുതെന്നത് സര്‍ക്കാര്‍ നയം;മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്:സംസ്ഥാനത്ത് പട്ടിണി കിടക്കുന്നവര്‍ ഉണ്ടാവരുത് എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനങ്ങളുടെ ആവശ്യവും സാഹചര്യവും മനസ്സിലാക്കി അതിന് ചേര്‍ന്ന പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും ഒളവണ്ണ ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യമുക്തമായതിന്റെ പ്രഖ്യാപനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് നാല് വീടുകളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് രാജ്യത്തിന് മികച്ച മാതൃകയാണെന്നും പഞ്ചായത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒളവണ്ണ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട 116 അതിദരിദ്ര്യ കുടുംബങ്ങളെയാണ് അതി ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കിയത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, തിരിച്ചറിയില്‍ കാര്‍ഡ്, ഭിന്നശേഷി കാര്‍ഡ് തുടങ്ങിയ രേഖകള്‍ പഞ്ചായത്തിന്റെ ഇടപെടലിലൂടെ അതിവേഗം നല്‍കാനായി. ലൈഫ് ഭവന പദ്ധതി വഴി 20 പേര്‍ക്ക് വീട് നല്‍കി. ഇതില്‍ നാലു പേരുടെ താക്കോല്‍ദാനമാണ് മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചത്.

ശ്രീകൃഷ്ണ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി അധ്യക്ഷയായി. അഡ്വ. പി ടി എ റഹീം എംഎല്‍എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഷെരീഫ, വൈസ് പ്രസിഡന്റ് എന്‍ ജയപ്രശാന്ത്, വിഇഒ സുലൈഖ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം സിന്ധു, പി മിനി, പി ബാബുരാജന്‍, വാര്‍ഡ് മെമ്പര്‍ ധനേഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top