തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലെ ആരോപണ വിധേയയായ പ്രവാസി വനിത അനിതാ പുല്ലയില്‍ ലോകകേരള സഭ നടക്കുമ്പോള്‍ നിയമസഭാ മന്ദിരത്തിലെത്തിയത് സഭാ ടീവിക്ക് ഒടിടി സഹായം നല്‍കുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയെന്ന് ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട്. സുരക്ഷാ ചുമതലയുള്ള ചീഫ് മാര്‍ഷല്‍ നിയമസഭാ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി. സഭാ ടിവി ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ കൈവശം ഉള്ളത് കൊണ്ടാണ് കടത്തിവിട്ടതെന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴി.
ലോക കേരള സഭക്കിടെ അനിതാ പുല്ലയില്‍ നിയമസഭാ മന്ദിരത്തിലെത്തിയത് വന്‍ വിവാദമായതോടെയാണ് അന്വേഷണത്തിന് സ്പീക്കര്‍ നിയമസഭാ ചീഫ് മാര്‍ഷലിനെ ചുമതലപ്പെടുത്തിയത്. അനിത സഭാമന്ദിരത്തിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സഭാ ടിവിക്ക് ഒടിടി സഹായം നല്‍കുന്ന ബിട്രെയിറ്റ് സൊലൂഷനിലെ രണ്ട് ജീവനക്കാരാണ് അനിതക്ക് സഹായം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. രണ്ട് ജീവനക്കാരാണ് സഭാ മന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അനിതയെ കൊണ്ടുപോയത്. അതേ സമയം അനിത പ്രധാന ഗേറ്റ് കടന്നത് പാസ് ഉപയോഗിച്ചാണെന്നാണ് സുരക്ഷാ ചുമതലയുള്ള വാച്ച് ആന്റ് വാര്‍ഡിന്റെ മൊഴി. ലോക കേരള സഭായുടെ ഭാഗമായ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്താണ് അനിത കാണിച്ചതെന്നാണ് മൊഴി. ഇത് അനിതക്ക് എങ്ങിനെ കിട്ടി എന്നതിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
സാങ്കേതിക സഹായം നല്‍കുന്ന കമ്പനിയുമായുള്ള കരാര്‍ സഭാ ടിവി റദ്ദാക്കിയേക്കും. മാധ്യമങ്ങള്‍ പിന്തുടര്‍ന്നതോടെ സഭാ ടിവിയുടെ ഓഫിസിലേക്കു മാറി. പ്രതിനിധികളുടെ പട്ടികയില്‍ അനിത പുല്ലയില്‍ ഇല്ലായിരുന്നു എന്നാണ് നോര്‍ക്കയുടെ വിശദീകരണം.



