ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പ്രചാരണം വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരൂരങ്ങാടി:  വാഹനങ്ങള്‍ക്ക് അപകടമുണ്ടായാല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയില്ലെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. സുപ്രിംകോടതി വിധിയുടെ വെളിച്ചത്തില്‍ ആഗസ്റ്റ് 21 ന് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി പുറത്തുവിട്ട ഒരു സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടക്കുന്നത്.
വാഹന ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പുതുക്കണമെന്ന കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ പ്രകാരമാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് അവരുടെ സര്‍ക്കുലര്‍ തയ്യാറാക്കിയത്. പുക പരിശോധന കൃത്യതയോടെ ചെയ്യണമെന്നും ഉത്തരവില്‍ അനുശാസിക്കുന്നു.

കടുത്ത അന്തരീക്ഷ മലിനീകരണമുളള ഡല്‍ഹിയില്‍ പുക പരിശോധന കൃത്യമായി നടത്തണമെന്നാവശ്യപ്പെട്ട് എം.സി. മേത്ത നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി പുക പരിശോധന കൃത്യമായി നടത്താന്‍ ആവശ്യപ്പെട്ടത്. അതുപ്രകാരം ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്‍ഷുറന്‍സ് പുതുക്കുബോള്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും വേണം. അതേസമയം സുപ്രിം കോടതി വിധിയില്‍ ഇത് നാഷണല്‍ കാപിറ്റല്‍ റീജിയന്‍ (ഡല്‍ഹി)യിലാണ് ബാധകമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം നടക്കുബോള്‍ ക്ലെയിം കിട്ടില്ലെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി കേരള മോട്ടോര്‍ വാഹന വകുപ്പും രംഗത്തുവന്നു. അതേസമയം വാഹനം കൃത്യമായി സര്‍വീസ് ചെയ്ത് പുക പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങിവെക്കേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണെന്നും വാഹന വകുപ്പ് എഫ്ബി പേജ് വഴി അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top