
ബെൻഗാസി സിറ്റി: ലിബിയയിൽ ഇന്ത്യൻ ദമ്പതികളെയും മൂന്ന് വയസുകാരിയായ മകളെയും തട്ടിക്കൊണ്ടുപോയി. പോർച്ചുഗലിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതിനിടെയാണ് ഗുജറാത്തിലെ മെഹ്‌സാന സ്വദേശി കിസ്മത് സിംഗ് ചാവ്ഡ, ഭാര്യ ഹീനാബെൻ, മകൾ ദേവാൻഷി എന്നിവരെ തട്ടിക്കൊണ്ടുപോയത്. 2 കോടി രൂപയാണ് ഇപ്പോൾ ഇവരെ തടവിൽ വെച്ച സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. മെഹ്സാന ഗ്രാമത്തിലെ ഇവരുടെ ബന്ധുക്കളോടാണ് പണം ആവശ്യപ്പെട്ടിരിക്കുന്നത്.
പോർച്ചുഗലിൽ താമസിക്കുന്ന കിസ്മത് സിംഗിന്റെ സഹോദരന്റെ അടുത്തേക്ക് പോകാനാണ് കുടുംബം ലിബിയയിലെത്തിയത്. നവംബർ 29-ന് അഹമ്മദാബാദിൽ നിന്ന് ദുബായിലേക്കും അവിടെ നിന്ന് ലിബിയയിലെ ബെൻഗാസി സിറ്റിയിലേക്കും വിമാനമാർഗമാണ് കുടുംബം എത്തിയത്.
പോർച്ചുഗലിലെ ഒരു ഏജൻ്റാണ് ഇവരുടെ യാത്രയുടെ കാര്യങ്ങൾ ഏറ്റെടുത്തിരുന്നത്. എന്നാൽ ലിബിയയിൽ വെച്ച് ആയുധധാരികളായ സംഘം മൂന്ന് പേരെയും തടവിലാക്കുകയായിരുന്നു. അക്രമികൾ മോചനദ്രവ്യം ആവശ്യപ്പെട്ടതിന് പിന്നാലെ ബന്ധുക്കൾ വിവരം സംസ്ഥാന സർക്കാരിനെയും വിദേശകാര്യ മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



