പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇന്ത്യ; നേരിടാന്‍ സൈന്യം സജ്ജം

ദില്ലി: ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാന്‍ കരാര്‍ ലംഘിച്ചെന്ന് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി രാത്രി വൈകി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണ, പാകിസ്ഥാന്‍ തുടര്‍ച്ചയായി ലംഘിച്ചു. പാക് നടപടിയെ അപലപിച്ച ഇന്ത്യ, ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന വിവരം നേരത്തെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് അറിയിച്ചത്. ഇരു രാജ്യങ്ങളിലെയും സേനകളിലെ ഡിജിഎംഒമാര്‍ വീണ്ടും സംഭാഷണം നടത്തി. പാകിസ്ഥാന്റെ നടപടിയോട് സംയമനത്തോടെയാണ് ഇന്ത്യ പ്രതിരോധിക്കുന്നത്. പാകിസ്ഥാന്റെ ഡിജിഎംഒയെ വിളിച്ച് വിഷയത്തിന്റെ ഗൗരവം മനസിലാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഈ നിലയില്‍ പ്രകോപനം തുടരുകയാണെങ്കില്‍ ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്.

പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ധാരണ തെറ്റിച്ച് ആക്രമണം നടത്തിയതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയത്തില്‍ നിര്‍ണായക യോഗം ചേരുകയാണ്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഓണ്‍ലൈനിലാണ് യോഗം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് യോഗം വിളിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top