HIGHLIGHTS : വികെ ജോബിഷ് എഴുതുന്നു നാലാം ക്ലാസില്‍ പഠനം നിര്‍ത്തി തിരുപ്പൂരില്‍ തുണിമില്ലില്‍ പണിക്കുപോയ ഈ ചെറുപ്പക്കാരനാണ് കഴിഞ്ഞവര്‍ഷത്തെ ഓസ്‌കാര്‍ എന്‍ട്രിയി...
വികെ ജോബിഷ് എഴുതുന്നു
നാലാം ക്ലാസില്‍ പഠനം നിര്‍ത്തി തിരുപ്പൂരില്‍ തുണിമില്ലില്‍ പണിക്കുപോയ ഈ ചെറുപ്പക്കാരനാണ് കഴിഞ്ഞവര്‍ഷത്തെ ഓസ്‌കാര്‍ എന്‍ട്രിയിലേക്ക് ഇന്ത്യക്ക് പ്രവേശനം സാധ്യമാക്കിയ ‘കൂഴാങ്കള്‍’ (Pebbles) എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍. ചിലരങ്ങനെയാണ്; സിനിമയെ വെല്ലുന്ന കഥകളോടൊപ്പം ജീവിച്ച ഒരു ഭൂതകാലമുണ്ടാവുമവര്‍ക്ക്. പൊള്ളുന്ന ആ ഭൂതകാലങ്ങളില്‍ ചിലത് നമ്മുടെ ചലച്ചിത്ര ചരിത്രത്തെതന്നെ മാറ്റിയെഴുതിക്കളയും. വിനോദ് രാജ് എന്ന തമിഴ് സംവിധായകന്‍ അങ്ങനെയൊരാളാണ്. ഒന്‍പതാം വയസില്‍ അച്ഛനെ നഷ്ടപ്പെട്ട വിനോദ് രാജ് തന്റെ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിപ്പോയ തുണിമില്ലില്‍ നിന്ന് പക്ഷെ നെയ്‌തെടുത്തത് വസ്ത്രങ്ങളായിരുന്നില്ല. മറിച്ച് ചലച്ചിത്രത്തെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. ആ സ്വപ്നങ്ങളിലൊന്നായ കൂഴാങ്കലിനാണ് ഇന്നലെ സമാപിച്ച ഐഎഫ്എഫ്‌കെയിലെ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം, രാജ്യാന്തര മത്സരവിഭാഗത്തിലെ ജൂറി പുരസ്‌കാരം, പ്രേക്ഷക പുരസ്‌കാരം എന്നിവയാണവ. കൂഴാങ്കള്ളിനു കിട്ടിയ ആദ്യ പുരസ്‌കാരമല്ലിത്. ഇതുവരെയായി അന്‍പതോളം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്ത ഈ ചിത്രത്തിന് റോട്ടര്‍ഡാം മേളയില്‍ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ടൈഗര്‍ പുരസ്‌കാരമുള്‍പ്പെടെ അനേകം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഐഎഫ്എഫ്‌കെയില്‍ പുരസ്‌കാരമേറ്റുവാങ്ങുമ്പോള്‍ അങ്ങ് മധുര ടൗണില്‍ ഇഡ്ഡലി വില്‍ക്കുന്ന തെരുവിലെ കച്ചവടക്കാരിയായ വിനോദ് രാജിന്റെ അമ്മയുടെ കണ്ണീരിനുണ്ടായ ഒരു ഉരുളന്‍കല്ലിന്റ (Pebbles) തിളക്കം ഇങ്ങേയറ്റത്തു നിന്ന് പ്രേക്ഷകരായ നമുക്കും കാണാം. അതെ; അദ്ദേഹത്തിന്റെ മുന്‍കാലങ്ങളിലേക്ക് നോക്കിയാല്‍ തമിഴ് സിനിമയിലേക്ക് വെയിലിന്റെ കുതിരമേലേറിവന്ന സൂര്യവെളിച്ചമാണയാളെന്ന് ഇന്ന് നാമറിയും.
വീടുവിട്ടിറങ്ങിയ അമ്മയെ തിരികെ കൊണ്ടുവരാനുള്ള ഒരുകുട്ടിയുടെയും അവന്റെ മദ്യപാനിയായ അച്ഛന്റെയും യാത്രയാണ് കുഴാങ്കള്‍ എന്ന സിനിമയുടെ ഇതിവൃത്തം. ഒപ്പം ഊഷരമായ പ്രകൃതി എങ്ങനെയാണ് മനുഷ്യന്റെ അസ്തിത്വത്തിന്റെ നിര്‍ണായക ഉള്ളടക്കമായി മാറുന്നതെന്ന അന്വേഷണവും കൂടിയാവുന്നുണ്ട് ഈ ചിത്രം. ഊഷരമായ പുരുഷപ്രകൃതിയും നീരുറവപോലെയുള്ള സ്ത്രീപ്രകൃതിയും അനേക വൈരുദ്ധ്യങ്ങള്‍ക്കിടയിലും എങ്ങനെയാണ് പൊള്ളുന്ന ദൈനംദിന ജീവിതത്തിന്റെ തുടര്‍യാത്ര സാധ്യമാക്കുന്നതെന്നു കാണിക്കുകയാണ് കൂഴാങ്കള്‍.
തന്റെ ആദ്യസിനിമയ്ക്കുള്ള ഈ കഥയ്ക്ക് വിനോദ് രാജ് തന്റെ വീടിനു പുറത്തേക്കല്ല നോക്കിയത്. മറിച്ച് വീട്ടിലേക്കു തന്നെയാണ്. 2015 ല്‍ ഒരുദിവസം രാത്രിയില്‍ തന്റെ സഹോദരി അവളുടെ രണ്ട് വയസുള്ള കൈക്കുഞ്ഞുമായി പതിമൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും വിനോദ് രാജിന്റെ വീട്ടിലേക്ക് വന്നപ്പോഴുണ്ടായ ഞെട്ടലില്‍ നിന്നും പേടിയില്‍ നിന്നും കൂടിയാണ് തന്റെ ആദ്യ സിനിമയായ ഈ ‘കൂഴാങ്കളു’ണ്ടായത്. എത്രയോ അപകട സാധ്യതകളിലൂടെയാണ് തന്റെ പെങ്ങള്‍ അന്ന് വീട്ടിലേക്കെത്തിയത്. തനിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത കഷ്ടരാത്രി. പിന്നീട് ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തെങ്കിലും ആ സംഭവം അയാളെ ചിന്തിപ്പിച്ചുകൊണ്ടേയിരുന്നു. അയാള്‍ ആലോചിച്ചു. ഇതേ സാഹചര്യത്തില്‍ കുഞ്ഞുമായി നടന്നുവരുന്നത് ഭര്‍ത്താവാണെങ്കിലോ? ആ ചിന്തയില്‍ നിന്നാണ് ഈ സിനിമയുണ്ടായത്. ഒപ്പം
കഠിനമായ വെയിലത്ത് നടന്നാല്‍ ദുഷ്ടശക്തികള്‍ കൂടെയുണ്ടാവുമെന്ന ഒരു നാട്ടുവിശ്വാസം തമിഴ് ഗ്രാമങ്ങളിലുണ്ട്. ആകെട്ടുകഥയുടെ സ്വാധീനംകൂടി ഈ ചിത്രത്തിന്റെ ഭൂപടത്തെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. നഗ്‌നപാദരായ അച്ഛനും മകനും മധുരയ്ക്കടുത്തുള്ള മരുഭൂമിപോലുള്ള പ്രദേശത്തുകൂടി നടത്തുന്ന യാത്രയും കൂടിയാണ് ഈ സിനിമ. എന്നാല്‍
കേവലമായ ഒരു കുടുംബ ജീവിതത്തിന്റെ കഥ പറയുകയല്ല ഈ സിനിമയില്‍ മറിച്ച് ലാന്‍സ്‌കേപ്പിനെ കൂടി ഉള്‍പ്പെടുത്തിയാണ് കഥ പറയുന്നത്. അതുകൊണ്ടുതന്നെ ലാന്‍ഡ്‌സ്‌കേപ്പ് ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന്. ചുട്ടുപൊള്ളുന്ന ഭൂപ്രകൃതിയും പ്രധാന കഥാപാത്രമായ ഗണപതിയുടെ (കറുത്തടയാന്‍ ) കോപവും ചേര്‍ത്തുവെച്ചു കൊണ്ടാണ് മനുഷ്യരില്‍ ലാന്‍ഡ്‌സ്‌കേപ് ചെലുത്തുന്ന സ്വാധീനം സംവിധായകന്‍ അന്വേഷിക്കുന്നത്. ഒരു പക്ഷിനോട്ടത്തിന്റെ കാഴ്ചയ്ക്ക് സമാനമായ ഊഷരമായ ആ ലാന്‍ഡ്‌സ്‌കേപ്പിന്റെ വിദൂരമായ ദൃശ്യങ്ങള്‍ക്കൊപ്പം ആള്‍നോട്ടത്തിന്റെ ചെറിയ ചെറിയ വിശദാംശങ്ങളിലേക്കും സിനിമ സസൂക്ഷ്മം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വിജനമായ പ്രകൃതി, വിശാലമായ പാറ, പുകയുന്ന സൂര്യനു കീഴെയുള്ള നടപ്പും കാലടികളും, ചുട്ടുപൊള്ളുന്ന മണ്ണ്, ഉണങ്ങിക്കൊണ്ടിരിക്കുന്ന മരങ്ങള്‍, തകര്‍ന്ന കണ്ണാടി, വറ്റിവരണ്ട കനാല്‍, എലിയെ പിടിച്ച് ചുട്ടു തിന്നുന്ന കുടുംബം, അങ്ങനെയുള്ള അനേകം ദൃശ്യങ്ങളെ ചേര്‍ത്തുവെക്കുമ്പോള്‍ ഒരു വരള്‍ച്ചബാധിത ഗ്രാമത്തിന്റെ ശൂന്യത കൂടിയാണ് ഇവിടെ വെളിവാകുന്നത്. ചിത്രത്തില്‍ അപൂര്‍വമായി മാത്രമേ സംഭാഷണങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ. സംഭാഷണങ്ങളെ പരമാവധി കുറച്ചുകൊണ്ട് കഥാപാത്രങ്ങള്‍ക്കു ചുറ്റിലുമുള്ള പ്രകൃതിയെ ചേര്‍ത്തുവെച്ചുകൊണ്ട് വൈകാരികതയുടെ നേര്‍ത്ത നൂലിഴകളാല്‍ കഥ പറയാനുള്ള ചലച്ചിത്രഭാഷയുടെ സൂക്ഷ്മമായ സാധ്യതയാണ് സംവിധായകന്‍ ആദ്യാവസാനം തേടുന്നത്.
ഈ സിനിമയുടെ ലിംഗപരമായ വായനയിലേക്കു കടന്നാല്‍ ഇത് ഈ കാലത്തിന്റെ മാത്രം ചിത്രമല്ലെന്നു ബോധ്യമാവും. നമ്മുടെ സമൂഹത്തിന്റെ അധികാരഘടനയും അതുണ്ടാക്കുന്ന അസ്വസ്ഥതകളും ഈ ചിത്രത്തിന്റെ അടിയടരായി പ്രവര്‍ത്തിക്കുന്നതു കാണാം. ഇതിലെ പുരുഷന്‍മാര്‍ മദ്യപാനവും ചീട്ടുകളിയും അലസതയും പാരുഷ്യവുമായിക്കഴിയുമ്പോള്‍ സ്ത്രീകള്‍ തങ്ങളുടെ ദൈനംദിനത്തിന്റെ ദാരിദ്ര്യത്തെയും പുരുഷാധികാരത്തെയും മറികടക്കാനുള്ള ശ്രമത്തിലാണ്.
ഉപജീവനത്തിനായുള്ള സ്ത്രീകളുടെ നിതാന്തമായ അധ്വാനത്തിന്റെയും പുരുഷന്‍മാരുടെ രോഷത്തിന്റെയും ലോകം പരസ്പരം ചേര്‍ത്തുവെച്ച് സ്ത്രീപുരുഷ ദര്‍ശനത്തിന്റെ ആഴങ്ങളിലേക്ക് സിനിമ വെളിച്ചപ്പെടുന്നുണ്ട്.
കൂഴാങ്കളിലെ മറ്റൊരു പ്രധാന കഥാപാത്രം വിഘ്‌നേഷ്‌കുമുളെയുടെയും പാര്‍ത്ഥിബന്റെയും ക്യാമറയാണ്. സൂക്ഷ്മമായി നോക്കുമ്പോള്‍ അത് പ്രേക്ഷകരായ നമ്മളാണെന്ന് തിരിച്ചറിയാം. ചിത്രത്തിലെ അച്ഛനില്‍ നിന്നും മാറി നടക്കുന്ന മകന്റെ നോട്ടങ്ങളെല്ലാം കാഴ്ചയില്‍ നമ്മുടെ നോട്ടമായി പരിണമിക്കുന്നുണ്ട്. ചുട്ടുപൊള്ളുന്ന ഭൂമിയില്‍ക്കൂടി അച്ഛനും മകനും ചേര്‍ന്നു മാത്രമുള്ള നടപ്പല്ല ഇത്.മറിച്ച് അവരോടൊപ്പമുള്ള നടപ്പ് നമ്മുടേത് കൂടിയാവുന്നത് ക്യാമറാനോട്ടത്തിന്റെ വിസ്മയകരമായ പരിചരണം കൊണ്ടുകൂടിയാണ്.
ഈ സിനിമ നല്‍കുന്ന മറ്റൊരാഹ്ലാദം തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താരയും വിഘ്‌നേഷ് ശിവനുമാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ എന്നതാണ്. തീര്‍ച്ചയായും അരങ്ങേറ്റ സിനിമയ്ക്ക് മാസ്റ്റര്‍ പീസാകാനുള്ള അവസരമൊരുക്കിയതിന് ഇന്ത്യന്‍ ചലച്ചിത്ര ലോകം അവരോടും കടപ്പെട്ടിരിക്കും. കച്ചവട സിനിമകള്‍ക്ക് മേല്‍ക്കൈയുള്ള ഇന്ത്യന്‍ ചലച്ചിത്രലോകത്തു നിന്ന് നോക്കിയാല്‍ കൂഴാങ്കളിലെ അവസാന ദൃശ്യം പ്രതീകാത്മകമായ മറ്റൊരു സൂചന കൂടിയാണെന്നു കാണാം.. സിനിമയുടെ അവസാനത്തില്‍ ഭൂമിയില്‍ നിന്ന് ഉറവയായി വരുന്ന ചെളി കലര്‍ന്ന വെള്ളത്തില്‍ നിന്ന് പാത്രത്തിലേക്ക് തെളിഞ്ഞ വെള്ളം ശേഖരിക്കുന്ന സ്ത്രീകളുടെ ദൃശ്യമാണ്. അതെ; സമകാലിക ഇന്ത്യന്‍ സിനിമ ആ കലക്കു വെള്ളമാണെങ്കില്‍ അതില്‍ നിന്ന് പ്രതീക്ഷയോടെ തെളിഞ്ഞ വെള്ളം ശേഖരിക്കുന്ന കലാകാരനാണ് കൂഴാങ്കളിന്റെ സംവിധായകന്‍ വിനോദ് രാജ്. വിനോദ് രാജിന് ഐഎഫ്എഫ്‌കെ ഡെലിഗേറ്റ്‌സിന്റെ ബിഗ്‌സല്യൂട്ട്.
vk Jobhish