ഐ. എഫ്. എഫ്. കെ സംഘാടക സമിതി രൂപീകരിച്ചു; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മഹനാസ് മൊഹമ്മദിക്ക്

ഇരുപത്തിയേഴാമത് ഐ. എഫ്. എഫ്. കെയുടെ സംഘാടക സമിതി രൂപീകരിച്ചു. സാംസ്‌കാരിക മന്ത്രി വി. എന്‍. വാസവന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഐ. എഫ്. എഫ്.കെ മോഷന്‍ ടീസര്‍ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.

ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഇറാനിയന്‍ സംവിധായിക മഹനാസ് മൊഹമ്മദിക്ക് സമ്മാനിക്കും. ഭരണകൂടത്തിന്റെ അനിഷ്ടത്തിന് പാത്രമായി ജയില്‍ ശിക്ഷ വരെ അനുഭവിച്ച വ്യക്തിയാണ് ഇറാനിലെ സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്ന മഹനാസ് മൊഹമ്മദി. അവാര്‍ഡ് സ്വീകരിക്കാന്‍ കേരളത്തിലെത്തുമെന്ന് മഹനാസ് അറിയിച്ചിട്ടുണ്ട്.

നരബലിയും ലഹരിയും പ്രണയ കൊലകളുമൊക്കെ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും ഇതിനെതിരെ കേരളത്തിലെ സാംസ്‌കാരിക സമൂഹം പോരാടേണ്ടതുണ്ടെന്നും മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. കേരളത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ സാംസ്‌കാരിക പ്രവര്‍ത്തകരെയും സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളെയും അണിനിരത്തി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു.

ഇത്തവണത്തെ ചലച്ചിത്ര മേളയിലേക്ക് 800 എന്‍ട്രികളാണ് ലഭിച്ചത്. ഇന്റര്‍നാഷണല്‍ സിനിമ മത്സര വിഭാഗത്തിലെ എല്ലാ ചിത്രങ്ങളുടെയും- ഇന്ത്യന്‍ പ്രീമിയറായിരിക്കും ഇത്തവണത്തെ പ്രത്യേകത. മാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ വിഭാഗവും ഉണ്ടാവും. കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാള്‍ ഓഫ് ഗോഡ് പ്രദര്‍ശിപ്പിക്കും.

ചടങ്ങില്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഐ. ബി. സതീഷ് എം. എല്‍. എ, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ശ്രീകുമാരന്‍ തമ്പി, കെ. പി. കുമാരന്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ഹരിശ്രീ അശോകന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മധുപാല്‍, കെ. എസ്. എഫ്. ഡി. സി എം. ഡി എന്‍. മായ, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, സാംസ്‌കാരി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top