കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള; ഉദ്യോഗസ്ഥരെ കെട്ടിയിട്ട്  8 കോടിയും 50 പവന്‍ സ്വര്‍ണവും കവര്‍ന്നു

കര്‍ണാടക: കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവര്‍ച്ച നടന്നത്. ഏകദേശം 8 കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കൊള്ളയടിക്കപ്പെട്ടത്. അഞ്ചംഗ സംഘമാണ് ബാങ്കില്‍ അതിക്രമിച്ചുകയറി കവര്‍ച്ച നടത്തിയത്. ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള കവര്‍ച്ചാ സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബാങ്ക് കൊള്ളയടിച്ച ശേഷം ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയിട്ടുണ്ട്. സോലാപൂരില്‍ കാറും സ്വര്‍ണത്തിന്റെ പകുതിയും ഉപേക്ഷിച്ച് മോഷണ സംഘം രക്ഷപ്പെട്ടു. ആടുകളെ ഇടിച്ചതിന് പിന്നാലെയാണ് കാര്‍ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെട്ടത്. ആടുകളുമായി കൂട്ടിയിടിച്ചതിനെക്കുറിച്ച് ഗ്രാമവാസികള്‍ അവരെ ചോദ്യം ചെയ്തപ്പോള്‍, കാറിലുണ്ടായിരുന്ന കൊള്ളക്കാരില്‍ ഒരാള്‍ പിസ്റ്റള്‍ കാട്ടി ഭീഷണിപ്പെടുത്തി ഓടി രക്ഷപ്പെട്ടതായി ആണ് റിപ്പോര്‍ട്ട്.

നേരത്തെയും വിജയപുരയില്‍ സമാനമായ ബാങ്ക് കൊള്ളകള്‍ നടന്നിട്ടുണ്ട്. ആ കേസുകളിലും ഉത്തരേന്ത്യന്‍ സംഘങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. ഇതും അതേ രീതിയിലുള്ള കവര്‍ച്ചയാണെന്നാണ് പൊലീസ് കരുതുന്നത്.

എസ്ബിഐ ബാങ്കില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഉപഭോക്താക്കളില്‍ ഈ സംഭവം പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. പണവും സ്വര്‍ണ്ണവും മോഷണം പോയ വാര്‍ത്ത പരന്നതോടെ, ഇന്ന് വൈകുന്നേരം വരെ എസ്ബിഐ ബാങ്കിന് മുന്നില്‍ ഉപഭോക്താക്കള്‍ തടിച്ചുകൂടി. ആളുകളെ പിരിച്ചുവിടാന്‍ പോലീസിന് പാടുപെടേണ്ടിവന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top