tanur/ ശക്തമായ മഴയും കാറ്റും: താനൂർ ഹാർബറിൽ നങ്കൂരമിട്ട നിരവധി വള്ളങ്ങൾ തകർന്നു

താനൂർ: കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കടലാക്രമണത്തിലും ഹാർബറിൽ നങ്കൂരമിട്ട അഞ്ചോളം വള്ളങ്ങൾ തകർന്നു. വള്ളങ്ങൾ തകർന്നതിൽ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

മാലിയേക്കലകത്ത് അലി,  ചെറിയകത്ത് ബഷീർ,  പൗരകത്ത് അലി,  ചെറുപുരക്കൽ അയൂബ്,  കാമ്പ്രത്ത് ഹുസൈൻ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് തകർന്നത്.

കാലാവസ്ഥ പ്രതികൂലമാണെന്ന അറിയിപ്പിനെ തുടർന്ന് നങ്കൂരമിട്ട വള്ളങ്ങളാണ് കരിങ്കൽ ഭിത്തിയിൽ ഇടിച്ചു തകർന്നത്.

ശക്തമായ കാറ്റിൽ നങ്കൂരം പൊട്ടിയാണ് ഇവ ഇടിച്ചു തകർന്നത്. അതോടൊപ്പം മത്സ്യബന്ധന ഉപകരണങ്ങൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പിന്നീട് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ വലിയ ജെ.സി.ബി ഉപയോഗിച്ചാണ് വള്ളങ്ങൾ കരയിലേക്ക് വലിച്ചു കയറ്റിയത്.

വി.അബ്ദുറഹ്മാൻ എം.എൽ.എ ഹാർബറിലെത്തി തകർന്ന വള്ളങ്ങൾ സന്ദർശിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യതൊഴിലാളി സംഘടന നേതാക്കൾ തുടങ്ങിയവരും എം.എൽ.എയോടൊപ്പം സംഭവ സ്ഥലം സന്ദർശിച്ചു.

Share news
error: Content is protected !!
Scroll to Top