ആരോഗ്യപ്രവര്‍ത്തകന്‍ ചമഞ്ഞ് കവര്‍ച്ചാശ്രമം: പ്രതികള്‍ക്ക് 7 വര്‍ഷം തടവ്

കോഴിക്കോട് : കോവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് വിട്ടില്‍ കയറി ഗൃഹനാഥനെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ചു. കേസില്‍ പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും 20,000 രൂപ വിതം പിഴയും. കോടഞ്ചേരി തെയ്യപ്പാറ കണ്ണാടിപറമ്പ് ഷമീര്‍ (36 ഇബ്രാഹിം എന്ന അനസ്), കോടഞ്ചേരി തെയ്യപ്പാറ മേങ്കേട്ടില്‍ ഹൗസ് അരുണ്‍ ജോസഫ് (41) എന്നിവരെയാണ് ഒന്നാം അഡീഷ ണല്‍ സെഷന്‍സ് ജഡ്ജി കെ വി കൃഷ്ണന്‍കുട്ടി ശിക്ഷിച്ചത്. കൊള്ള ശ്രമം, വീട്ടില്‍ ആക്രമിച്ച് കയറല്‍ വകുപ്പുകള്‍ പ്രകാരം 9 കൊല്ലം തടവ് വിധിച്ചെങ്കിലും ഒന്നിച്ച് ഏഴുകൊല്ലം അനുഭവിച്ചാല്‍ മതി.

2021 ജൂലൈ 17ന് പുതുപ്പാടി മൈലാംപാറ കുമ്പിളുവേലി ഡി ഡി സിറിയക്കിന്റെ വീട്ടിലായിരുന്നു കവര്‍ച്ചാശ്രമം. പിപിഇ കിറ്റ് ധരിച്ചെത്തിയ ഷമീര്‍ ആരോഗ്യപ്രവര്‍ത്തകനാണെന്നും കോവിഡ് പരിശോധന നടത്താന്‍ സാമ്പിള്‍ എടുക്കാന്‍ വന്നതാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് അതിക്രമിച്ചു കയറിയത്. ബാഗില്‍ കരുതിയ കത്തി വീട്ടുകാരന്റെ കഴുത്തില്‍വച്ച് രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. രക്ഷപ്പെട്ട പരാതിക്കാരന്‍ ബഹളം വച്ചപ്പോള്‍ പുറത്ത് ഒരുക്കി നിര്‍ത്തിയ അരുണ്‍ ജോസഫിന്റെ ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. മണല്‍ വയല്‍ അങ്ങാടിയില്‍ നാട്ടുകാര്‍ ഓട്ടോ തടഞ്ഞാണ് പ്രതികളെ പൊലീസില്‍ ഏല്‍പ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം കെ ബിജു റോഷന്‍ ഹാജരായി. താമരശേരി എസ്‌ഐ ടി എ അഗസ്റ്റിനാണ് കേസ് അന്വേഷിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top