ഹരിദാസ് വധം: പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അധ്യാപിക അറസ്റ്റില്‍

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതിക്ക് ഒളിത്താവളമൊരുക്കിയ അധ്യാപിക അറസ്റ്റില്‍. കേസിലെ പ്രധാന പ്രതികളിലൊരാളായ നിജില്‍ ദാസിന്(38) വീട്ടില്‍ ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയത വീട്ടുടമസ്ഥന്‍ പ്രശാന്തിന്റെ ഭാര്യ പിഎം രേഷ്മയെ(42) ആണ് അറസ്റ്റ് ചെയ്തത്. പുന്നോല്‍ അമൃത വിദ്യാലയം അധ്യാപികയാണ് ന്യൂ മാഹി പോലീസ് അറസ്റ്റ് ചെയ്ത രേഷ്മ. നിജില്‍ ദാസിനെയും പൊലീസ് പിടികൂടിയിരുന്നു. സിപിഎം സ്വാധീന മേഖലയായ പിണറായിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ വീടിന് നേരെ ബോംബേറുണ്ടായി. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത ശേഷം 2 ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു. രാത്രി പതിനൊന്നോടെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി.

പിണറായി പാണ്ട്യാലമുക്കിലെ രയരോത്ത് പൊയില്‍ മയില്‍പ്പീലി എന്ന വീട്ടിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് പ്രതിയെ പിടികൂടിയത്. രണ്ട് മാസമായി പ്രതി ഒളിവിലായിരുന്നു. രേഷ്മ വഴിയാണു വീട്ടില്‍ താമസിക്കാന്‍ നിഖിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 14-ാം പ്രതിയാണു നിഖില്‍. കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലാകാനുണ്ട്.

ഫെബ്രുവരി 21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് തലശ്ശേരി പുന്നോല്‍ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നില്‍ വച്ച് ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top