പി.സി.ജോര്‍ജിനെതിരെ പീഡന പരാതി; ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും

തിരുവനന്തപുരം : പീഡനപരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സോളാര്‍ കേസ് പ്രതിയുടെ പരാതിയിലാണു കേസെടുത്തത്. ഈ വര്‍ഷം ഫെബ്രുവരി 10ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്‌തേക്കും. രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്ത്രീ പീഡന ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചന കേസില്‍ പി.സി. ജോര്‍ജിനെ പ്രത്യേക സംഘം ചോദ്യം ചെയ്യുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി.സി. ജോര്‍ജും സ്വപ്ന സുരേഷുമാണ് പ്രതികള്‍.

വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് തന്നെ പ്രേരിപ്പിച്ചുവെന്ന് കേസില്‍ സാക്ഷിയായ സരിത എസ് നായര്‍ നല്‍കിയ രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പി സി ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്.

ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത വെളളിയാഴ്ചത്തേക്കു മാറ്റിയിരുന്നു. തിരുവനന്തപുരത്ത് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

Share news
error: Content is protected !!
Scroll to Top