പി സി ജോര്‍ജ് അറസ്റ്റില്‍

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പീഡനപരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജ് അറസ്റ്റില്‍. പീഡനപരാതിയില്‍ പി.സി. ജോര്‍ജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. സോളാര്‍ കേസ് പ്രതിയുടെ പരാതിയിലാണു കേസെടുത്തത്. ഈ വര്‍ഷം ഫെബ്രുവരി 10ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ത്രീ പീഡന ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പി.സി.ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. ഈ കേസില്‍ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷമാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ മ്യൂസിയം പൊലീസ് പി.സി.ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യുന്നതിനിടെ, 12.40ന് ആണ് പി.സി.ജോര്‍ജിനെതിരെ സോളാര്‍ തട്ടിപ്പ് കേസ് പ്രതി പരാതി നല്‍കിയത്. ഒരു മണിക്കൂറിനകം എഫ്‌ഐആര്‍ ഇട്ടു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി ആഹാരം കഴിച്ചയുടന്‍ പിസി.ജോര്‍ജിനെ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ എടുത്തു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി.സി. ജോര്‍ജും സ്വപ്ന സുരേഷുമാണ് പ്രതികള്‍. വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് തന്നെ പ്രേരിപ്പിച്ചുവെന്ന് കേസില്‍ സാക്ഷിയായ സരിത എസ് നായര്‍ നല്‍കിയ രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പി സി ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്.

Share news
error: Content is protected !!
Scroll to Top