ചക്ക സംരംഭകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കും: മന്ത്രി പി. പ്രസാദ്

ചക്ക ഉല്‍പ്പന്നങ്ങളുടെ സംരംഭകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിന് വിവിധ സേവനങ്ങള്‍ നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. നമ്മുടെ നാട്ടിലെ ചക്കയ്ക്കും ചക്ക ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. നമ്മുടെ കാലാവസ്ഥയും, മണ്ണും, ഭൂപ്രകൃതിയും അതിന് കൂടുതല്‍ സാധ്യത നല്‍കുന്നു. കൂടുതല്‍ ഇടങ്ങളില്‍ പഴവര്‍ഗ്ഗ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയാണെന്നും മന്ത്രി പറഞ്ഞു. ചക്ക സംരംഭകര്‍ക്കായി തിരുവനന്തപുരം സമേതിയില്‍ എസ്. എഫ്. എ. സി കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി കൃഷിവകുപ്പ് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി ഉല്‍പ്പന്നങ്ങളുടെ പാക്കേജിങ്ങുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ കര്‍ഷകര്‍ക്കായി കേരളത്തിലൊട്ടുക്കും സംഘടിപ്പിക്കുന്നുണ്ട്. ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ഷെല്‍ഫ് ലൈഫ് ലഭിക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യകള്‍ ഈ പരിശീലനത്തിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളെ ഒരു പൊതു ബ്രാന്റില്‍ വിപണിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കൃഷിവകുപ്പ് കേരളാഗ്രോ എന്ന ബ്രാന്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. കൃഷി വകുപ്പിന്റെയും കര്‍ഷകരുടെയും ഉള്‍പ്പെടെ 205 ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്ഫോമുകളില്‍ എത്തിക്കുവാന്‍ സാധിച്ചു. കര്‍ഷകരുടെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മ ഉറപ്പുവരുത്തി കേരളാഗ്രോ ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ചക്കയുടെ മൂല്യ വര്‍ദ്ധനവുമായി ബന്ധപ്പെട്ട ഒരു ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കും. ചക്കയുടെ ഉത്പാദനം, മൂല്യ വര്‍ദ്ധനവ്, വിപണനം തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രീയമായ പഠനം നടത്തും. വൈഗയുടെ ഭാഗമായി ചക്കയുടെ ഒരു പവലിയന്‍ തയ്യാറാക്കും. ആഗോളതലത്തിലുള്ള ട്രേഡ് ഫെയറുകളില്‍ കേരളത്തിന്റെ ചക്ക ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭക്ഷണത്തിലൂടെ ആവശ്യമായ പോഷകാഹാരം ലഭിക്കാത്തതിനാല്‍ തന്നെ നിരവധിയായ ജീവിതശൈലി രോഗങ്ങള്‍ കൂടിവരുന്നെന്ന് ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നു. കേരളത്തിലെ ജനതയ്ക്ക് ആവശ്യമായ പോഷകാഹാരം ഒരുക്കുന്നതിനായി കൃഷിവകുപ്പ് പോഷക സമൃദ്ധി മിഷന്‍ ആരംഭിച്ചു. 25 ലക്ഷം കുടുംബങ്ങളെ പോഷക സമൃദ്ധി മിഷന്റെ ഭാഗമാക്കും. കേരളത്തിന്റെ കാര്‍ഷിക പാരിസ്ഥിതിക മേഖലയെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കി ദേശീയതലത്തിലുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ ന്യൂട്രീഷന്‍ പ്ലേറ്റുകള്‍ തയ്യാറാക്കും.

ബാങ്കുകള്‍ക്ക് അംഗീകരിക്കുവാന്‍ കഴിയുന്ന പ്രോജക്ടുകള്‍ ചക്ക സംരംഭകര്‍ക്കായി സൗജന്യമായി തയ്യാറാക്കി നല്‍കുന്നതിന് ഒരു ഡി പി ആര്‍ ക്ലിനിക്ക് സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വകുപ്പില്‍ ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കൃഷിവകുപ്പ് ഡയറക്ടര്‍ കെ എസ് അഞ്ജു അധ്യക്ഷയായ ചടങ്ങില്‍ കൃഷി അഡീഷണല്‍ ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് ലൂയിസ് മാത്യു, കാര്‍ഷിക വില നിര്‍ണയ ബോര്‍ഡ് ചെയര്‍മാന്‍ പി രാജശേഖരന്‍, സംരംഭകര്‍, കൃഷി ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് ശേഷം ചക്കയുടെ മൂല്യ വര്‍ദ്ധനവും വിപണനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാറും പാനല്‍ ചര്‍ച്ചയും നടന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top