സ്വര്‍ണം, വെള്ളി, രൂപ, പട്ടുസാരി; കര്‍ണാടക മന്ത്രിയുടെ ദീപാവലി സമ്മാനം വിവാദകുരുക്കില്‍

കര്‍ണാടക ടൂറിസം മന്ത്രി ആനന്ദ് സിംഗിന്റെ വിലകൂടിയ ദീപാവലി സമ്മാനങ്ങള്‍ വിവാദത്തില്‍. ഒരു ലക്ഷം രൂപ, പതിനെട്ട് പവന്‍ സ്വര്‍ണം, ഒരു കിലോ വെള്ളി, കൂടാതെ പട്ടുസാരിയും അടങ്ങിയ സമ്മാനപൊതികളാണ് മന്ത്രി നല്‍കിയത്. മന്ത്രിയുടെ തന്നെ നിയോജകമണ്ഡലത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കുമാണ് സമ്മാനം നല്‍കിയത്. ആനന്ദ് സിംഗിന്റെ വീട്ടില്‍ നടക്കുന്ന ലക്ഷ്മി പൂജയിലേക്ക് ക്ഷണം നല്‍കിക്കൊണ്ടുള്ള പൊതിയിലായിരുന്നു വിലകൂടിയ സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.

ക്ഷണക്കത്തും സമ്മാനങ്ങളും അടങ്ങിയ പെട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. കൊത്ത് പണികളോട് കൂടിയ ബോക്‌സിലായി രണ്ട് സെറ്റ് സമ്മാന പൊതികളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. ഹോസ്‌പേട്ട് നിയോജക മണ്ഡലത്തില്‍ 35 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അഞ്ച് നോമിനേറ്റഡ് അംഗങ്ങളുമാണ് ഉള്ളത്. പത്ത് ഗ്രാമ പഞ്ചായത്തുകളിലായി 182 അംഗങ്ങളാണുള്ളത്. ഇവരില്‍ ചിലര്‍ ആനന്ദ് സിംഗിന്റെ സമ്മാനങ്ങള്‍ നിരസിച്ചിട്ടുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ആനന്ദ് സിംഗിന്റെ നീക്കമെന്നാണ് ഇവരുടെ പ്രതികരണം.

എന്നാല്‍ ആനന്ദ് സിംഗിന്റെ അണികളുടെ പ്രതികരണം അനുസരിച്ച് എല്ലാ വര്‍ഷവും ദീപാവലി സമയത്ത് ആനന്ദ് സിംഗ് ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കാറുള്ളതാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യമായതുകൊണ്ട് മാത്രമാണ് ഇത്തവണ സമ്മാനം കൊടുപ്പ് വിവാദമായതെന്നുമാണ് ഇവരുടെ പ്രതികരണം.

Share news
error: Content is protected !!
Scroll to Top