കുട്ടികളുടെ ശവപ്പറമ്പായി ഗാസ; യുഎന്‍, യുദ്ധശേഷവും ഗാസ വിടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

ഗാസ: ഇസ്രയേല്‍ – ഹമാസ് യുദ്ധം തുടങ്ങി ഒരുമാസം പിന്നിടുമ്പോള്‍ കുട്ടികളുടെ ശവപ്പറമ്പായി ഗാസ മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം ഏഴിന് ഹമാസ് സായുധ സംഘം ഇസ്രയേല്‍ അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ ഗാസയില്‍ തുടരുന്ന സൈനിക ആക്രമണത്തില്‍ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. ഇതില്‍ നാലായിരത്തി ഒരുനൂറ്റി നാല് പേരും കുട്ടികളാണ്. ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്നാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.

വെടി നിര്‍ത്തല്‍ ചര്‍ച്ചചെയ്യാനായി ചേര്‍ന്ന യു എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. അനിശ്ചിതകാലത്തേക്ക് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസിലെ എബിസി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.

‘യുദ്ധം കഴിഞ്ഞാല്‍ ഗാസ ആര് ഭരിക്കുമെന്ന കാര്യത്തില്‍ ഇസ്രയേലിന് സുപ്രധാനമായ പങ്ക് വഹിക്കാനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഹമാസിന്റെ മാര്‍ഗമാകില്ല ഇസ്രയേല്‍ ഗാസയില്‍ അവലംബിക്കുക. ഹമാസിനെ താല്‍പ്പര്യമില്ലാത്ത ഗാസയിലെ ജനങ്ങളുടെ സുരക്ഷാചുമതല അനിശ്ചിതകാലത്തേക്ക് ഇസ്രയേല്‍ ഏറ്റെടുക്കും. കാരണം, അത് ഞങ്ങള്‍ ചെയ്യാതിരുന്ന കാലത്ത് എന്താണുണ്ടായതെന്ന് നമ്മള്‍ കണ്ടതാണ്. ഗാസയുടെ സുരക്ഷാചുമതല ഞങ്ങള്‍ക്ക് ഇല്ലെങ്കില്‍ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര അളവിലാണ് ഹമാസിന്റെ ഭീകരത തല പൊക്കുക’, ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

‘ബന്ദിയാക്കപ്പെട്ട ഞങ്ങളുടെ ആളുകളെ മോചിപ്പിക്കാതെ ഗാസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകില്ല. എന്നാല്‍, അവിടവിടെയായി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള താല്‍ക്കാലിക വെടിനിര്‍ത്തലുകള്‍ ഉണ്ടാകും. ഞങ്ങള്‍ മുമ്പും അത് ചെയ്തിട്ടുണ്ട്. ഗാസയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനും ബന്ദികളെ ഒറ്റയ്‌ക്കോ കൂട്ടമായോ മോചിപ്പിക്കാനുമായി സാഹചര്യം പരിശോധിച്ച് ഞങ്ങള്‍ അത് ചെയ്യും. പക്ഷേ പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല’, നെതന്യാഹു പറഞ്ഞു.

മനുഷ്യത്വ പരമായ വെടി നിര്‍ത്തലിന് യു എന്‍ ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍ ബന്ദികളെ വിട്ടയ്ക്കും വരെ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു.
എന്നാല്‍ ആക്രമണത്തിന് തന്ത്രപരമായ ചില ഇടവേളകള്‍ നല്‍കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നെതന്യാഹു പറഞ്ഞു എന്ന റിപ്പോര്‍ട്ടുകളും യു എന്നില്‍ നിന്നും പുറത്തുവരുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top