ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു

മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചായി നിയമിച്ചു. ട്വന്റി20 ലോകകപ്പിനു പിന്നാലെ രാഹുല്‍ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. സമൂഹമാധ്യമമായ എക്സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ യാണ് പ്രഖ്യാപനം നടത്തിയത്. 58 ടെസ്റ്റില്‍ 104 ഇന്നിങ്സില്‍നിന്ന് 4154 റണ്‍സും 147 ഏകദിനത്തില്‍നിന്ന് 5238 റണ്‍സും 37 ടി-20യില്‍നിന്ന് 932 റണ്‍സും ഗംഭീര്‍ നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ ഏറ്റവും യോഗ്യന്‍ ഗംഭീറാണെന്ന് ജയ് ഷാ പറഞ്ഞു. പുതിയ യാത്രയില്‍ ഗംഭീറിനു പൂര്‍ണ പിന്തുണയേകാന്‍ ബിസിസിഐ ഉണ്ടാകുമെന്നും ജയ് ഷാ എക്‌സില്‍ കുറിച്ചു.

അടുത്ത മൂന്നര വര്‍ഷത്തേക്കാണ് കരാര്‍. 2027 ഡിസംബര്‍ 31 വരെയാണ് നിയമനം. കഴിഞ്ഞവര്‍ഷം നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയായിരുന്നു ദ്രാവിഡിന്റെ കാലാവധിയെങ്കിലും ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ഥനമാനിച്ച് ടി-20 ലോകകപ്പുവരെ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ തുടരുകയായിരുന്നു.

2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ബാറ്റസ്മാനായിരുന്നു. ഗംഭീറിന്റെ മേല്‍ നോട്ടത്തില്‍ കൊല്‍ക്കത്ത ഐപില്‍ ജേതാക്കളായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റര്‍ സ്ഥാനം രാജി വച്ചാണ് ഗംഭീര്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്.

2003 ഏപ്രില്‍ 11ന് ബംഗ്ലദേശിനെതിരെ ഏകദിന മത്സരം കളിച്ചാണ് ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. 2016ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ കളിച്ച് കരിയര്‍ അവസാനിപ്പിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയുടെ താരമായിരുന്നു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top