
എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡിന്റെ ഡിപ്പോയിലുണ്ടായ ഇന്ധന ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നിലവില്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഇന്ധനം പടര്‍ന്ന ജലാശയങ്ങള്‍ വൃത്തിയാക്കാനും സംഭവം ഇനിയും ആവര്‍ത്തിക്കാതിരിക്കാനുമുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
മെക്കാനിക്കല്‍/ഇലക്ട്രോണിക് സംവിധാനങ്ങളിലുണ്ടായ പരാജയമാണ് അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയേണ്ടതുണ്ട്. ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. ഇതിനായി ഈ മേഖലയിലെ വിദഗ്ധര്‍ അടങ്ങുന്ന സംഘത്തെ പരിശോധനക്കായി നിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എച്ച്പിസിഎല്‍ ആസ്ഥാനവുമായും കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തും. ഡിപ്പോയുടെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ സുരക്ഷിതവും സുതാര്യവുമാക്കാന്‍ സ്ഥാപന അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലാശയങ്ങള്‍ ശുചിയാക്കുന്ന പ്രവര്‍ത്തി ഇന്ന് രാത്രിയുടെ ആരംഭിക്കും. മലിനീകരണത്തിന്റെ വ്യാപ്തി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫാക്ടറീസ് ആക്ടിലെ 92, 96 വകുപ്പുകള്‍ പ്രകാരം സ്ഥാപനത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ നിയമം, എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്റ്റ് എന്നിവ പ്രകാരം കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു
കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ഒപി ഷിജിന, എഡിഎം എന്‍ എം മെഹറലി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ഇ അനിതകുമാരി, ഡിസാസ്റ്റര്‍ മാനേജ്മെന്റ് അനലിസ്റ്റ് അശ്വതി, തഹസില്‍ദാര്‍ പ്രേംലാല്‍, വില്ലേജ് ഓഫീസര്‍ ജിജി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




