കാഠ്മണ്ഡു: ഫ്രഞ്ച് സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിട്ടു. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാള്‍സ് ശോഭരാജിന്റെ പ്രായം കണക്കിലെടുത്താണ് ജയിലില്‍ നിന്നും വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്. 1975-ല്‍ യുഎസ് പൗരരായ കോണി ജോ ബ്രോണ്‍സിച്ച് (29), പെണ്‍സുഹൃത്ത് ലോറന്റ് കാരിയര്‍ (26) എന്നിവരെ നേപ്പാളില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം അപ്രത്യക്ഷനായ ചാള്‍സ് ശോഭരാജിനെ 2003 സെപ്റ്റംബര്‍ ഒന്നിന് നേപ്പാളിലെ ഒരു കാസിനോയ്ക്ക് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ജയില്‍ മോചിതനായി പതിനഞ്ച് ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാള്‍സിനെ നാടു കടത്തണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജയിലില്‍ നിന്നും ഇമിഗ്രേഷന്‍ ഓഫീസിലേക്ക് ചാള്‍സിനെ മാറ്റുമെന്നും ഇമിഗ്രേഷന്‍ അധികൃതര്‍ അടുത്ത പതിനഞ്ച് ദിവസത്തിനകം നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാവും എന്നാണ് കരുതുന്നതെന്നും ശോഭരാജിന്റെ അഭിഭാഷകനായ ലോക്ഭക്ത്‌റാണ പറഞ്ഞു.
ഇന്ത്യക്കാരനായ ശോഭരാജ് ഹൊചണ്ടിന്റേയും വിയറ്റ്‌നാമുകാരിയായ ട്രാന്‍ ലോംഗ് ഫുന്‍ എന്നിവരുടേയും മകനായി ഇന്നത്തെ ഹോചിമിന്‍ സിറ്റിയില്‍ 1944-നാണ് ചാള്‍സ് ശോഭരാജ് ജനിക്കുന്നത്. പില്‍ക്കാലത്ത് ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നടത്തിയ കൊലപാതകങ്ങളിലൂടെ ഇയാള്‍ കുപ്രസിദ്ധനായി. 12 പേരെ കൊന്ന കേസുകളില്‍ പ്രതി ശോഭരാജാണെന്ന് വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ കണ്ടെത്തിയിരു്‌നനു. എന്നാല്‍ ഇയാളുടെ ഇരകളുടെ എണ്ണം മുപ്പത് വരെയാവാം എന്നാണ് അനൗദ്യോഗിക കണക്കുകള്‍.
തായ്‌ലാന്‍ഡ്, നേപ്പാള്‍, ഇന്ത്യ, മലേഷ്യ, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ഗ്രീസ് രാജ്യങ്ങളിലെ പൗരന്‍മാരാണ് ചാള്‍സിന്റെ ഇരകളായത്. രണ്ട് കൊലപാതകങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ 2004-ലാണ് നേപ്പാള്‍ കോടതി ചാള്‍സ് ശോഭരാജിനെ 21 വര്‍ഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.




