എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം; വാക്‌സിന്‍ നയം മാറ്റി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വാക്‌സിന്‍ നയം പരിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

വിദേശത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഒറ്റക്കെട്ടായി കോവിഡിനെതിരെ പോരാടുകയാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ 100 വര്‍ഷത്തിനിടെ കാണാത്ത മഹാമാരിയാണു കോവിഡെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്ത് അപ്രതീക്ഷിതമായി ഓക്സിജന്‍ ആവശ്യം വര്‍ധിച്ചു. ഓക്സിജന്‍ എത്തിക്കാന്‍ അടിയന്തര നടപടി ഉണ്ടായി,’ മോദി പറഞ്ഞു. ഓക്സിജന്‍ പത്തിരട്ടി കൂട്ടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘കോവിഡിനെ നേരിടാനുള്ള ഏറ്റവും വലിയ ആയുധം പ്രോട്ടോകോളാണ്. ഏറ്റവും വലിയ സുരക്ഷാ കവചം ഓക്സിജനും,’ പ്രധാനമന്ത്രി പറഞ്ഞു.

ഒരു വര്‍ഷം കൊണ്ട് രണ്ട് കോവിഡ് വാക്സിനുകള്‍ രാജ്യം നിര്‍മ്മിച്ചെന്നും അദ്ദേഹം പറഞ്ഞു. 23 കോടി വാക്സിന്‍ ഇതുവരെ നല്‍കിയെന്നും മോദി പറഞ്ഞു.

വാക്സിന്‍ കമ്പനികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശത്തു നിന്നു കൂടുതല്‍ വാക്സിന്‍ വാങ്ങുന്നതിനായി പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top