ജില്ലാ പൊലീസ് മേധാവിയുടെ പേരില്‍ തട്ടിപ്പ്: പ്രതി പിടിയില്‍

മലപ്പുറം: ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ ഫോട്ടോ ഉപയോഗിച്ച് വാട്‌സാപ് പ്രൊഫൈലുണ്ടാക്കി വ്യാജ ലിങ്കുകള്‍ അയച്ചുകൊടുത്ത് പണം തട്ടിയ സംഘാംഗം അറസ്റ്റില്‍. ബിഹാര്‍ സ്വദേശി സിക്കന്ദര്‍ സാദാ (31)യെയാണ് പിടികൂടിയത്. കര്‍ണാടക ഉഡുപ്പി സിദ്ധപുരയില്‍നിന്ന് മലപ്പുറം സൈബര്‍ ക്രൈം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് വൗച്ചര്‍ പര്‍ച്ചേസ് ചെയ്യാനുള്ള ലിങ്ക് അയച്ചാണ് പണം തട്ടിയത്.

2022 സെപ്തംബര്‍ മുതല്‍ ജില്ലയിലെ പൊലീസ് ഓഫീസേഴ്‌സ് ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് പൊലിസ് മേധാവിയുടെ ഔദ്യോഗിക യൂണിഫോമിട്ട ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്‌സാപ് പ്രൊഫൈല്‍ ഉണ്ടാക്കി ലിങ്ക് അയച്ചുകൊടുത്തായിരുന്നു തട്ടിപ്പ് നടത്തിയത്.

സൈബര്‍ സെല്‍ സഹായത്തോടെ മലപ്പുറം സൈബര്‍ ക്രൈം പൊലിസ് നടത്തിയ അന്വേഷണത്തില്‍ ബിഹാര്‍, യുപി സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട തട്ടിപ്പ് സംഘമാണ് ഇതിനുപിന്നിലെന്ന് മനസിലായി. തട്ടിപ്പിന് ഉപയോഗിച്ച വാട്‌സാപ് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് മുങ്ങിയ പ്രതികളെ തുടര്‍ച്ചയായി നിരീക്ഷണത്തിലൂടെയാണ് കണ്ടെത്തിയത്.

മലപ്പുറം ഡിവൈഎസ്പി അബ്ദുള്‍ ബഷീറിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം ജെ അരുണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അശോക് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത് രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന അന്വേഷകസംഘമാണ് പ്രതിയെ പിടികൂടിയത്. നാലു ദിവസമായി സിദ്ധാപുരം, കുന്ദപുര ശങ്കരനാരായണ എന്നീ സ്ഥലങ്ങളില്‍ തട്ടിപ്പുസംഘം താമസിച്ച് ശങ്കരനാരായണ പൊലീസുമായി ചേര്‍ന്നായിരുന്നു അന്വേഷണം. സംഘത്തിലെ മറ്റു ഉള്ളവരെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ് ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top