നഴ്സിങ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

കേരളത്തിലെ വിവിധ കോളേജുകളില്‍ നഴ്സിങിന് അഡ്മിഷന്‍
നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 93 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ ഒന്നും രണ്ടും പ്രതികളെ പിടികൂടി. മലപ്പുറം സ്വദേശി സഹാലുദ്ദീന്‍ അഹമ്മദ് (26) തിരുവനന്തപുരം സ്വദേശി ബീന (44) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.

രണ്ടാം പ്രതിയായ ബീന തിരുവനന്തപുരത്ത് ജീവജ്യോതി എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തി വന്നിരുന്നു. മുമ്പ് തിരുവനന്തപുരത്ത് ഹീരാ കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ അഡ്മിഷന്‍ മാനേജരായി ജോലിയും ചെയ്തിരുന്നു. പ്രൈവറ്റ് നഴ്സിങ് അസോസിയേഷന്‍ മെമ്പറായ മൂന്നാം പ്രതിയുടെ സഹായത്തോടെ LBS സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പേരില്‍ വ്യാജമായുണ്ടാക്കിയ അലോട്ട്മെന്റ് മെമ്മോകളും, സര്‍ക്കുലറുകളും മറ്റും അയച്ചാണ് ഈ കേസിലെ പരാതിക്കാരി വഴിയും മറ്റുമായി നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയത്. രണ്ടാം പ്രതിയായ ബീന സമാന കേസില്‍ മാവേലിക്കരയിലും എറണാകുളം പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനിലും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംഘം നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി പൊലീസിന് സംശയമുണ്ട്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം കായംകുളം ഡി.വൈ.എസ്.പി. അജയ്നാഥിന്റെ മേല്‍നോട്ടത്തില്‍ കായംകുളം സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. ശ്രീകുമാര്‍, എ.എസ്.ഐ.മാരായ റീന, ജയലക്ഷ്മി, പൊലീസുകാരായ വിഷ്ണു, അനീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top