ന്യൂഡൽഹി : മുന്‍ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെഎയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
രാത്രി എട്ടു മണിയോടു കൂടി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു. മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം രാഷ്‌ട്രീയത്തിൽ രംഗപ്രവേശനം നടത്തുന്നത്. നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയിൽ ധനകാര്യമന്ത്രി പദത്തിലിരിക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ നിരവധി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. ആഗോളവൽക്കരണവും ഉദാരവൽക്കരണവും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്ക്‌പരിചയപ്പെടുത്തിയത് മന്‍മോഹന്‍ സിങ് നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങളിലൊന്നായിരുന്നു.
റിസർവ് ബാങ്ക് ഗവർണറും ധനകാര്യ മന്ത്രിയുമായ മൻമോഹൻ സിങ് പിന്നീടാണ് രണ്ടുതവണ ഇന്ത്യൻ പ്രധാനമന്ത്രിയായത്.




