കേഴമാനിനെ വേട്ടയാടിയ സംഘത്തെ വനംവകുപ്പ് പിടികൂടി

പുല്‍പ്പള്ളി: സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയില്‍ വനത്തില്‍ കേഴമാനിനെ വേട്ടയാടിയ സംഘത്തെ വനംവകുപ്പ് പിടികൂടി. അനില്‍ മാവ ത്ത് (48), റോമോന്‍ പഴമ്പള്ളിയില്‍(43), വര്‍ഗീസ് എള്ളില്‍(62), വിഷ്ണു ദിനേശ് കള്ളിയാട്ട്(28) എന്നിവരാണ് അറസ്റ്റിലായത്. 2 പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണമാരംഭിച്ചു.

തിങ്കള്‍ പുലര്‍ച്ചെ ചെതലത്ത് റേഞ്ചില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മുടകൊല്ലിയില്‍ വനത്തില്‍ നിന്ന് വെടിയൊച്ച കേട്ടതിനെതുടര്‍ന്നാണ് പട്രോളിങ്ങിലുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥരെ കണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് ഉച്ചയോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളെല്ലാവരും മുടക്കൊല്ലി നിവാസികളാണ്. പ്രതികളിലൊരാളുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് മാനിന്റെ ജഡം കണ്ടെത്തി. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാടന്‍ തോക്കും തിരകളും പിടിച്ചെടുത്തു.

പ്രദേശത്ത് നായാട്ട് സംഘങ്ങള്‍ സജീവമാകുന്നതായി നേരത്തെയും പരാതികളുയര്‍ന്നിരുന്നു. ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം കെ രാജീവ് കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ പി അബ്ദുല്‍ ഗഫൂര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി വി സുന്ദരേശന്‍, എം എസ് സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി രഞ്ജിത്ത്, സി വി അശോകന്‍, സി ഷൈനി, അനീഷ, പി ബി രവി എന്നിവര്‍ അന്വേഷക സംഘത്തിലുണ്ടായിരുന്നു. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top