അരിവില നിയന്ത്രിക്കാന്‍ ശക്തമായ നടപടിയുമായി ഭക്ഷ്യവകുപ്പ്; ആന്ധ്രപ്രദേശ് ഭക്ഷ്യമന്ത്രിയുമായി നാളെ ചര്‍ച്ച നടത്തും

സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ആന്ധ്രയില്‍ നിന്നും നേരിട്ട് അരി, മുളക് എന്നിവ ഇറക്കുമതി ചെയ്യുന്നതിനെ സംബന്ധിച്ച കാര്യങ്ങള്‍ നാളെ തലസ്ഥാനത്ത് എത്തുന്ന ആന്ധ്രപ്രദേശ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കെ.പി. നാഗേശ്വര റാവുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് ആന്ധ്ര സര്‍ക്കാരുമായി സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ആന്ധ്ര ഭക്ഷ്യ വകുപ്പ് മന്ത്രി കേരളത്തിലെത്തുന്നത്. കേരളത്തിന് ആവശ്യമുള്ള ആന്ധ്ര ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. എത്ര ക്വിന്റല്‍ അരി, വില എന്നിവ ചര്‍ച്ച ചെയ്തു തീരുമാനിക്കും.

രാവിലെ 10.30ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആന്ധ്രപ്രദേശ് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ആന്ധ്ര മന്ത്രിയോടൊപ്പം പങ്കെടുക്കും. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി അലി അസ്ഗര്‍ പാഷ, പൊതുവിതരണ വകുപ്പു കമ്മീഷണര്‍ സജിത് ബാബു, സപ്ലൈകോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് പട്ജോഷി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

 

Share news
error: Content is protected !!
Scroll to Top