ചൊവ്വാഴ്ചയിലെ മൂടല്‍മഞ്ഞ്; കരിപ്പൂരില്‍ ബുധനാഴ്ചയും വിമാന സര്‍വീസുകള്‍ വൈകി

കരിപ്പൂര്‍ : മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ചൊവ്വാഴ്ച താളംതെറ്റിയ കരിപ്പൂര്‍ വിമാനത്താവളത്തിലെ സര്‍വീസുകള്‍ ബുധനാഴ്ചയും വൈകി. അഞ്ചു വിമാനങ്ങള്‍ ബുധനാഴ്ചയും വൈകിയാണ് സര്‍വീസ് നടത്തിയത്. ഗള്‍ഫ് നാടുകളിലേക്ക് പോകാനെത്തിയവര്‍ക്ക് മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. വിമാനങ്ങള്‍ വൈകിയതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു.

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ചൊവ്വാഴ്ച കരിപ്പൂരില്‍നിന്ന് വൈകി പറന്ന വിമാനങ്ങളുടെ രണ്ടാം ദിവസത്തെ തുടര്‍സര്‍വീസുകളാണ് മണിക്കൂറുകള്‍ വൈകിയത്. വ്യാഴാഴ്ചയോടെ മാത്രമേ സര്‍വീസുകള്‍ നേരെയാകൂ എന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി 8.30ന് പോകേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ദമാം വിമാനം ഏറെ വൈകി. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ മസ്‌കത്ത് വിമാനവും നാലു മണിക്കൂര്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. ദോഹയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനവും നാലു മണിക്കൂര്‍ വൈകി. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ കുവൈത്ത് സര്‍വീസ് അഞ്ചു മണിക്കൂര്‍ വൈകി.

ചൊവ്വ പുലര്‍ച്ചെ 3.30നും രാവിലെ ഒമ്പതിനുമിടയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളിലെത്തിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനായിരുന്നില്ല. വൈമാനികര്‍ക്ക് റണ്‍വേ കാണാന്‍ കഴിയാത്തതിനാല്‍ ഒമ്പതു വിമാനം നെടുമ്പാശേരി, കണ്ണൂര്‍, ബംഗളൂരു വിമാനത്താവളങ്ങളിലാണ് ഇറക്കിയത്. നാലെണ്ണം മണിക്കൂറുകള്‍ വൈകി. പകല്‍ ഒന്നോടെ സര്‍വീസുകള്‍ സാധാരണനിലയിലായതെങ്കിലും ബുധനാഴ്ചയും സമയക്രമം പാലിക്കാനായില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top