തിയേറ്ററില്‍ ആടിനെയറുത്ത് ‘മൃഗബലി’; തിരുപ്പതിയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

തിരുപ്പതി: തിരുപ്പതിയില്‍ സിനിമാ പ്രദര്‍ശനത്തോടനുബന്ധിച്ച് തിയേറ്ററില്‍ ആടിനെ തലയറുത്ത സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ജനുവരി 12 ന് ‘ദാക്കു മഹാരാജ്’ എന്ന സിനിമയുടെ പ്രദര്‍ശനത്തിന് മുമ്പായിരുന്നു സംഭവം.

പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് ഇമെയിലില്‍ എസ്പിക്ക് അയച്ച പരാതിയിലാണ് നടപടി. ആടിനെ തലയറുത്ത് രക്തം സിനിമയില്‍ പ്രധാന വേഷം ചെയ്ത നടന്‍ എന്‍. ബാലകൃഷ്ണയുടെ പോസ്റ്ററില്‍ പുരട്ടി. സംഭവത്തില്‍ ശങ്കരയ്യ, രമേശ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രശസ്ത തെലുങ്ക് നടനും ഹിന്ദുപുര്‍ എംഎല്‍എയുമായ ബാലകൃഷ്ണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ സഹോദരീഭര്‍ത്താവാണ്.

പരാതി ലഭിച്ചതിന് ശേഷം അന്വേഷണം നടത്തി തിരുപ്പതി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് തിരുപ്പതി ഈസ്റ്റ് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വെങ്കട്ട് നാരായണ പിടിഐയോട് പറഞ്ഞു. മൃഗബലിയില്‍ നടത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിയേറ്ററിന് പുറത്ത് നൂറുകണക്കിന് ആരാധകള്‍ ആഹ്ലാദ പ്രകടനം നടത്തുന്നതും ആരാധകരില്‍ ഒരാള്‍ ആടിന്റെ തലയറുക്കാന്‍ അരിവാള്‍ എടുക്കുന്നതടക്കമുള്ള വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ബാലകൃഷ്ണ അഭിനയിച്ച സിനിമ, സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് ജനുവരി 12 നാണ് റിലീസ് ചെയ്തത്. അന്നേ ദിവസം പുലര്‍ച്ചെ 3 മണിയോടെയാണ് ആടിനെ ബലിയര്‍പ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top