ഐ.ജി.എസ്.ടി. സെറ്റില്‍മെന്റില്‍ കേരളത്തിന് 332 കോടി കുറച്ച തീരുമാനം പിന്‍വലിക്കണമെന്നു ധനമന്ത്രി, കേന്ദ്ര ധനമന്ത്രിക്കു കത്തയച്ചു

കേരളത്തിനു ലഭിക്കേണ്ട നവംബറിലെ ഐ.ജി.എസ്.ടി. സെറ്റില്‍മെന്റ് വിഹിതത്തില്‍ 332 കോടി കുറച്ച കേന്ദ്ര തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനു കത്തയച്ചു. നടപടി സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്നതാണെന്നു കത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി.

അന്തര്‍ സംസ്ഥാന ചരക്കു സേവന ഇടപാടുകള്‍ക്കുള്ള നികുതി (ഐ.ജി.എസ്.ടി.) സെറ്റില്‍മെന്റിന്റെ നവംബറിലെ വിഹിതത്തിലാണു 332 കോടി രൂപയുടെ കുറവ് വരുത്തിയിരിക്കുന്നതെന്നു ധനമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ഐ.ജി.എസ്.ടി. ബാലന്‍സിലെ കുറവ് നികത്തുന്നതിനായി മുന്‍കൂര്‍ വിഹിതം ക്രമീകരിക്കുന്നതിന് നവംബറിലെ സെറ്റില്‍മെന്റില്‍ 332 കോടി രൂപയുടെ കുറവു വരുത്തുന്നതായാണ് കേന്ദ്രത്തില്‍നിന്ന് ഇതു സംബന്ധിച്ചു ലഭിച്ച അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് ഈ രീതിയിലുള്ള കുറവു വരുത്തിയതെന്നോ ഏതു കണക്കുകളുടെ അടിസ്ഥാനത്തിലാണു കുറവു വരുത്തിയിട്ടുള്ളതെന്നോ വ്യക്തമല്ല. അഡ്‌ഹോക് സെറ്റില്‍മെന്റിന്റെ ഭാഗമായുള്ള നടപടിയാണെങ്കില്‍ അതിന് അടിസ്ഥാനമാക്കിയ കണക്കുകള്‍ സംസ്ഥാനത്തിനും കൈമാറണം. മുന്‍കാലങ്ങളില്‍ ഇതേ രീതിയില്‍ നടത്തിയിട്ടുള്ള സെറ്റില്‍മെന്റുകളില്‍ സംസ്ഥാനങ്ങളില്‍നിന്നു തിരിച്ചു പിടിക്കുന്ന തുകയുടെ അനുപാതം സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കണമെന്നു ധനമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

ഐ.ജി.എസ്.ടി. സെറ്റില്‍മെന്റുകളുടെ കണക്കുകൂട്ടല്‍ രീതികള്‍ സംബന്ധിച്ച് ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച നടത്തണം. സംസ്ഥാന വിഹിതത്തില്‍നിന്നു വരുത്തുന്ന കിഴിവ് സംബന്ധിച്ച് വ്യക്തമായ ആസൂത്രണം നടത്താന്‍ ഇത് ഉപകരിക്കും. നിലവിലുള്ള ഐ.ജി.എസ്.ടി. സംവിധാനത്തെക്കുറിച്ച് ആഴത്തിലുള്ള വിലയിരുത്തലും നികുതി ചോര്‍ച്ച തടഞ്ഞു ജി.എസ്.ടി. സംവിധാനം ശക്തിപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.

കേരളത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നതും കേന്ദ്രത്തില്‍നിന്നു സംസ്ഥാനത്തിനു ലഭിക്കേണ്ട കുടിശിക അനുവദിക്കുന്നതും സംബന്ധിച്ച പ്രശ്‌നങ്ങള്‍ നേരത്തേ ഉന്നയിച്ചിട്ടുള്ളതാണ്. എന്നാല്‍, ഇതില്‍ തീരുമാനമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ഐ.ജി.എസ്.ടി. സെറ്റില്‍മെന്റില്‍ ഇപ്പോള്‍ വരുത്തിയിട്ടുള്ള കുറവ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ വഷളാക്കുന്നതാണെന്നും ധനമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top