എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണന്നും ആരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ രോഗം സങ്കീർണ്ണമാകില്ലെന്നും അവർ പറഞ്ഞു. മലിനജല സമ്പർക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പർക്കത്തിൽ ഏർപ്പെടേണ്ടി വരുന്നവർ നിർബന്ധമായും  ഡോക്സിസൈക്ലിൻ എന്ന എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണമെന്നും മന്ത്രി അറിയിച്ചു.

എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ  ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം.  രോഗത്തിന്റെ സ്വയം ചികിൽസിക്കാൻ ആരും ശ്രമിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു.
*എലിപ്പനി:വിശദവിവരങ്ങൾ
*എലിപ്പനി വരുന്നതെങ്ങനെ?
എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.

*രോഗ ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോൾ ഉണ്ടാകുന്ന വിറയൽ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. കാൽവണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തിൽ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കിൽ എലിപ്പനി ആണോയെന്ന് സംശയിക്കണം.
*എലിപ്പനി തടയാൻ പ്രതിരോധം പ്രധാനം
മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
വെള്ളത്തിലിറങ്ങിയാൽ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാനോ കുളിക്കാനോ പാടില്ല.  എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പർക്കം വരുന്ന കാലയളവിൽ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) കഴിച്ചിരിക്കേണ്ടതാണ്.

Share news
error: Content is protected !!
Scroll to Top