കേരളത്തെ ഇന്നത്തെ രീതിയില്‍ നിലനിര്‍ത്തുന്നത് പ്രവാസികള്‍;മന്ത്രി വി.അബ്ദുറഹ്‌മാന്‍

മലപ്പുറം:കേരളത്തെ ഇന്നത്തെ രീതിയില്‍ നിലനിര്‍ത്തുന്നത് പ്രവാസികളാണെന്നും സാമ്പത്തികമായി സംസ്ഥാനത്തെ ശക്തിപ്പെടുത്തിയതും പ്രവാസികളാണെന്ന് കായിക -ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍. വിഷന്‍ 2031- പ്രവാസി കാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം വളര്‍ന്നത് കുടിയേറ്റങ്ങളിലൂടെയാണ്. ഓരോ മേഖലയിലുമുണ്ടായ വികസനം പ്രവാസികളുടെ സംഭാവനയാണ്. വിദ്യാഭ്യാസ, ആരോഗ്യ, ബാങ്കിങ്, വ്യവസായ മേഖലകളില്‍ പ്രവാസി സമൂഹത്തിന്റെ നിസ്തുലമായ സംഭാവനയുണ്ട്. സംസ്ഥാനത്ത് പ്രവാസികള്‍ മുഖേന തന്നെ രാജ്യത്തിനു തന്നെ മാതൃകയാകുന്ന തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയും ചെയ്തതിലൂടെ ‘ക്യാഷ്വല്‍ വര്‍ക്കേഴ്‌സ്’ എന്ന തലത്തില്‍ നിന്ന് ‘നോളജബിള്‍ വര്‍ക്കേഴ്‌സ്’ എന്ന രീതിയിലേയ്ക്ക് പ്രവാസികള്‍ മാറി. ആരോഗ്യ മേഖലയിലും പ്രവാസികള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. കേരളത്തിലെ ശക്തമായ ബാങ്കിങ് മേഖലയും പ്രവാസികളുടെ നിക്ഷേപത്തിന്റെ ശക്തിയിലാണ് നിലനില്‍ക്കുന്നത്. സംരഭക മേഖലയിലും പ്രവാസികളുടെ ശക്തമായ സാന്നിധ്യമുണ്ട്. പ്രവാസികളുടെ ക്ഷേമവും വികസനവും ഭാവി പദ്ധതികളും ചര്‍ച്ച ചെയ്യാനുള്ള മികച്ച അവസരമാണ് ഈ സെമിനാര്‍- മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

മലപ്പുറം വുഡ്‌ബൈന്‍ ഫോലിയേജില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കെ.ടി.ജലീല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ സമ്പത്തും അധ്വാനവുമാണ് കേരളം ഉപയോഗപ്പെടുത്തുന്നതെന്ന് എം.എല്‍.എ. അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യം തന്നെ പ്രശംസിച്ച ലോക കേരള സഭ മികച്ച രീതിയില്‍ നടത്താന്‍ നമുക്ക് കഴിഞ്ഞു. ഇതുവഴി പ്രവാസികള്‍ക്ക് നാട്ടിലെ ജനപ്രതിനിധികളുമായി ഇടപെടുക, തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുക എന്ന സ്വപ്നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. മുന്‍ മാതൃകകളില്ലാത്ത വിധത്തില്‍ ലോകമെമ്പാടുമുള്ള മലയാളികളോട് സംവദിക്കാനും അവരുമായി ബന്ധം പുലര്‍ത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നു- എം.എല്‍.എ. പറഞ്ഞു.

നോര്‍ക്ക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ സമീപന രേഖ അവതരിപ്പിച്ചു. കേരള പ്രവാസി (കേരളീയര്‍) കമ്മീഷന്‍ ജസ്റ്റിസ് (റിട്ട.) സോഫി തോമസ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വിദഗ്ധ അംഗം ഡോ.കെ.വി. രവി രാമന്‍, പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി.ലില്ലീസ് എന്നിവര്‍ സംബന്ധിച്ചു. ലോക കേരള സഭാ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് സ്വാഗതവും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി നന്ദിയും പറഞ്ഞു.

നോര്‍ക്ക 2.0 പുതു തലമുറ പ്രവാസി ഭരണ നിര്‍വഹണ സാധ്യതകള്‍, നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും പ്രവാസത്തിന്റെ പശ്ചാത്തലത്തില്‍, കേരള വികസനവും പ്രവാസി പങ്കാളിത്തവും എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിച്ച ചര്‍ച്ചയും സമാന്തരമായി നടന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top