തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

കോഴിക്കോട്‌:നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദിനപത്രങ്ങള്‍, ഇ-പേപ്പറുകള്‍, ടെലിവിഷന്‍, റേഡിയോ, സമൂഹ മാധ്യമങ്ങള്‍, വെബ്‌സൈറ്റുകള്‍, വീഡിയോ വാള്‍, സിനിമാ ഹാള്‍ തുടങ്ങിയവയില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പരസ്യങ്ങള്‍ നല്‍കുന്നതിന് മുമ്പ് ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മെംബര്‍ സെക്രട്ടറിയുമായ എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

നല്‍കാനുദ്ദേശിക്കുന്ന പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോര്‍മാറ്റിലും പ്രിന്റ് ഫോര്‍മാറ്റിലുമുള്ള രണ്ട് വീതം കോപ്പികള്‍ സഹിതം നിശ്ചിത ഫോമിലാണ് അനുമതിക്ക് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയില്‍ പരസ്യത്തിനുള്ള ചെലവ്, അത് പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ സംപ്രേഷണം ചെയ്യാനോ ഉദ്ദേശിക്കുന്ന സമയം, അതിന് വേണ്ടിവരുന്ന ചെലവ്, ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ളതാണോ, പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. സ്ഥാനാര്‍ഥിയോ പാര്‍ട്ടി പ്രതിനിധിയോ അല്ലാത്ത വ്യക്തിയാണ് പരസ്യം നല്‍കുന്നതെങ്കില്‍ ഇക്കാര്യം വിശദീകരിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം. പരസ്യവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ചെക്കായോ ഡി.ഡിയായോ ആണ് നല്‍കിയതെന്ന സത്യവാങ്മൂലവും അപേക്ഷയോടൊപ്പം നല്‍കണം.

അംഗീകൃത പാര്‍ട്ടികള്‍ പരസ്യം നല്‍കാനുദ്ദേശിക്കുന്നതിന്റെ ചുരുങ്ങിയത് മൂന്നു ദിവസം മുമ്പും ചെറുകിട പാര്‍ട്ടികള്‍ ഏഴുദിവസം മുമ്പുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ എം.സി.എം.സിക്ക് അധികാരമുണ്ട്. കമ്മിറ്റിയില്‍നിന്ന് അനുമതിപത്രം ലഭിച്ച ശേഷമേ ഇവ പ്രസിദ്ധീകരിക്കാവൂവെന്നും കലക്ടര്‍ അറിയിച്ചു. ഇത് ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും.

ബള്‍ക്ക് എസ്.എം.എസ്, വോയ്സ് മെസേജ് സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നവരും എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. മാധ്യമങ്ങള്‍ സൗജന്യമായാണ് പരസ്യം നല്‍കുന്നതെങ്കില്‍ പോലും നേരത്തെ നിശ്ചയിക്കപ്പെട്ട നിരക്ക് സ്ഥാനാര്‍ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും. എം.സി.എം.സിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നല്‍കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനായുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) സെല്ലും മാധ്യമ നിരീക്ഷണത്തിനായുള്ള മീഡിയ സെല്ലും ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം മെമ്പര്‍ സെക്രട്ടറിയും സബ് കലക്ടര്‍ എസ് ഗൗതം രാജ്, കെ.എസ്.ഐ.ടി.എം ഡിസ്ട്രിക്ട് പ്രോജക്റ്റ് മാനേജര്‍ എന്‍ എസ് അജിഷ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം പി പ്രശാന്ത്, ആകാശവാണി റീജ്യണല്‍ ന്യൂസ് യൂണിറ്റ് റീഡര്‍ ആന്‍ഡ് ട്രാന്‍സ്ലേറ്റര്‍ സി അനില്‍ കുമാര്‍ എന്നിവര്‍ മെമ്പര്‍മാരുമായ എം.സി.എം.സി കമ്മിറ്റിയാണ് രൂപീകരിച്ചത്.

ദിനപത്രങ്ങള്‍, ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റുകള്‍ തുടങ്ങിയവയില്‍ വരുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനും മാധ്യമങ്ങളില്‍ വരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പെയ്ഡ് ന്യൂസ് തുടങ്ങിയവയുടെ നിരീക്ഷണവുമാണ് എം.സി.എം.സി-മീഡിയ സെല്ലിന്റെ ചുമതല. ഇ-മെയില്‍: mediacellkozhikode@gmail.com.

Share news
error: Content is protected !!
Scroll to Top